ബിഷ്കേക്ക്: ഇന്ത്യൻ വനിതാ ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്, അൻഷു മാലിക്ക്, അണ്ടർ23 ലോകചാമ്പ്യൻ റീതിക എന്നിവർ
പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി. കിർഗിസ്ഥാനിലെ ബിഷ്കേക്കിൽ നടന്ന ഒളിമ്പിക് യോഗ്യതാ പോരാട്ടത്തിൽ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ കസഖിസ്ഥാന്റെ ലോറ ഗനികിസിയോയെ കീഴടക്കി ഫൈനലിൽ എത്തിയാണ് വിനേഷ് പാരീസിലേക്ക് ടിക്കറ്റെടുത്തത്. ഒരു പോയിന്റ് പോലും വഴങ്ങാതെയാണ് ലോറയെ വിനേഷ് കീഴടക്കിയത്. 29 കാരിയായ വിനേഷ് തുടർച്ചയായ മൂന്നാം തവണയാണ് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്. 2016ൽ റിയോഡി ജനീറോയും 2020ൽ ടോക്യോയും വേദിയായ ഒളിമ്പിക്സകളിൽ വിനേഷ് യോഗ്യത നേടിയിരുന്നു. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷൻ ശരൺസിംഗിനെതിരെ ലൈംഗിക പീഡനക്കേസിൽ ഉൾപ്പെടെ പ്രക്ഷോഭം നടത്താൻ നേതൃത്വം നൽകിയ താരമാണ് വിനേഷ്.
ടൂർണമെന്റിൽ അൻഷു 57 കിലോ വിഭാഗത്തിലും, റീതിക 76 കിലോ വിഭാഗത്തിലും ഫൈനലിലെത്തിയാണ് ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചത്. ഗുസ്‌തിയിൽ ഇത്തവണ ഒളിമ്പിക്സ് യോഗ്യത നേടിയ ഇന്ത്യൻ താരങ്ങളുടെ എണ്ണം നാലായി. നേരത്തേ അൻന്റിം പങ്കലും 53 കിലോഗ്രാം വിഭാഗത്തിൽ യോഗ്യത നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |