ന്യൂയോർക്ക് : പ്രശസ്ത അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ ടെറി ആൻഡേഴ്സൺ ( 76 ) അന്തരിച്ചു. ശനിയാഴ്ച ന്യൂയോർക്കിലെ ഗ്രീൻവുഡ് ലേക്കിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു. യുദ്ധ വാർത്തകൾ റിപ്പോർട്ട് ചെയ്തതിലൂടെ പ്രശസ്തനായി. അസോസിയേറ്റഡ് പ്രസിന്റെ ( എ.പി ) മിഡിൽ ഈസ്റ്റിലെ ചീഫ് കറസ്‌പോണ്ടന്റായിരുന്ന ടെറിയെ 1985ൽ ലെബനനിൽ വച്ച് ഷിയ ഹിസ്ബുള്ള ഭീകരർ ബന്ദിയാക്കി. അന്ന് ബെയ്‌റൂട്ടിൽ എ.പിയുടെ ബ്യൂറോ ചീഫായിരുന്നു അദ്ദേഹം. 1991ലാണ് മോചിപ്പിച്ചത്. ശേഷം യു.എസിൽ തിരിച്ചെത്തി കൊളംബിയ യൂണിവേഴ്സിറ്റി അടക്കം അദ്ധ്യാപകനായും ടോക്ക് ഷോ അവതാരകനായും പ്രവർത്തിച്ചു.
വിയറ്റ്നാം യുദ്ധകാലത്ത് യു.എസ് മറൈൻ കോറിൽ ആറ് വർഷം കോംബാക്ട് ജേർണലിസ്റ്റായി പ്രവർത്തിച്ചിരുന്നു. ബന്ദിയായിരിക്കെയുള്ള അനുഭവങ്ങൾ വിവരിക്കുന്ന അദ്ദേഹത്തിന്റെ ' ഡെൻ ഒഫ് ലയൺസ്' എന്ന ഓർമ്മകുറിപ്പ് ലോകശ്രദ്ധ നേടി. മൂന്ന് തവണ വിവാഹിതനായെങ്കിലും ബന്ധങ്ങൾ വേർപെടുത്തി. രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |