വാഷിംഗ്ടൺ: ഗാസ യുദ്ധത്തിനെതിരെ യു.എസ് സർവകലാശാലകളിൽ ഉടലെടുത്ത ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും സെലിബ്രിറ്റികളും പങ്കെടുത്ത പരിപാടിക്ക് നേരെ പാലസ്തീൻ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി.
വൈറ്റ് ഹൗസിലെ ലേഖകർക്കായി പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടത്തിയ അത്താഴ വിരുന്നാണ് പ്രതിഷേധക്കാർ തടസപ്പെടുത്താൻ ശ്രമിച്ചത്. ഹോട്ടൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് കൂറ്റൻ പാലസ്തീൻ പതാക താഴേക്ക് തൂക്കി.
വിരുന്നിൽ പങ്കെടുക്കാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ അടക്കം പ്രതിഷേധക്കാർ ഹോട്ടലിന് പുറത്ത് ' ഷെയിം ഓൺ യൂ' വിളികളുമായി തടയാൻ ശ്രമിച്ചു. യു.എസ് മാദ്ധ്യമ പ്രവർത്തകർ ബൈഡന്റെ വിരുന്ന് ബഹിഷ്കരിക്കണമെന്ന് പാലസ്തീൻ അനുകൂലികൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ബൈഡൻ സ്ഥലത്തെത്തിയപ്പോഴും പ്രതിഷേധം തുടർന്നതിനാൽ അദ്ദേഹത്തെ ഹോട്ടലിന്റെ പിൻവാതിലൂടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രവേശിപ്പിച്ചത്.
അതേ സമയം, ഇസ്രയേലിനെതിരെ രാജ്യത്തെ 25ലേറെ സർവകലാശാലകളിൽ പ്രതിഷേധം തുടരുകയാണ്. ഇസ്രയേലുമായി ബന്ധമുള്ള സ്ഥാപനങ്ങളുമായുള്ള ബന്ധവും ഇസ്രയേലി സർവകലാശാലകളുമായുള്ള സഹകരണവും നിറുത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.
പ്രക്ഷോഭങ്ങൾക്കിടെ 700ഓളം വിദ്യാർത്ഥികൾ അറസ്റ്റിലായി. പ്രക്ഷോഭങ്ങൾക്കിടെ കടുത്ത ജൂത വിരുദ്ധ ഭീഷണികൾ ഉയർന്നതോടെ പലയിടത്തും വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും കണ്ണീർവാതകം അടക്കം പ്രയോഗിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |