തൃശൂർ: അശാസ്ത്രീയ ഡ്രൈവിംഗ് പരിഷ്‌കരണത്തിൽ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്‌കൂൾ അദ്ധ്യാപകരടക്കം പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ജില്ലയിലെ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. സമരം പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം സ്ഥലങ്ങളിലും ടെസ്റ്റിന് അപേക്ഷിച്ചവർ എത്തിയില്ല. ടെസ്റ്റ് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധ സമരം നടത്തി. ഡ്രൈവിംഗ് സ്‌കൂൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നത്. ഒരിടത്തും പരീക്ഷകൾ നടത്താനാകാത്ത അവസ്ഥയായിരുന്നു. പ്രതിഷേധത്തെത്തുടർന്ന് 11 ഓടെ ജീവനക്കാരും മടങ്ങി. തൃശൂർ താലൂക്ക് പരിശോധനാ സെന്ററായ അത്താണിയിലെ പരീക്ഷാ കേന്ദ്രത്തിൽ എത്തിയ പഠിതാക്കൾ സമരത്തെത്തുടർന്ന് തിരികെ പോയി. ചില വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനകൾ നടത്തി അവസാനിപ്പിക്കുകയായിരുന്നു.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്. ആവശ്യമായ രീതിയിൽ ഗ്രൗണ്ടുകൾ സജ്ജമാക്കണമെന്ന് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രഖ്യാപിച്ച ഗതാഗതമന്ത്രി നിർദേശിച്ചിരുന്നു. ടെസ്റ്റിന്റെ ആദ്യ ഭാഗമായി എച്ച് എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ തന്നെയാണെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ സർക്കുലർ ഇറക്കിയിട്ടില്ല. പണിമുടക്ക് സമരത്തിന്റെ ഭാഗമായി അത്താണിയിൽ മനുഷ്യച്ചങ്ങല ഒരുക്കിയാണ് ഡ്രൈവിംഗ് സ്‌കൂൾ അധികൃതർ പ്രതികരിച്ചത്.
സംസ്ഥാന പ്രസിഡന്റ് ജയശങ്കർ വെളക്കാപ്പിള്ളി, കോ- ഓർഡിനേഷൻ പ്രസിഡന്റ് ശശി പ്രകാശ്, യൂണിറ്റ് സെക്രട്ടറി നന്ദനൻ, സെക്രട്ടറി ഇ.ഡി. ഷാജു, ജോർജ്, മനോജ് കീർത്തി, രാധാകൃഷ്ണൻ, ഷീജു മാർട്ടിൻ, സുരേഷ് ബാബു, വിഷ്ണു നാരായണൻ തുടങ്ങിയവർ നേത്യത്വം നൽകി. തൃശൂർ, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, തൃപ്രയാർ, വടക്കാഞ്ചേരി എന്നീ ഓഫീസുകൾക്ക് കീഴിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നത്.
പരിഷ്‌കരണങ്ങൾ
15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഇവിടേക്കു കയറാൻ അനുമതിയില്ല. ഡാഷ് കാമറകൾ വേണം, ട്രാക്ക് സംവിധാനത്തിൽ മാറ്റം വേണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |