ന്യൂഡൽഹി: ഡൽഹിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് പരാതി. ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്കടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ഒരുമാസത്തോളം ചികിത്സയിലായിരുന്നു.
മാർച്ച് 18നാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ ക്ലാസിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. വസ്ത്രങ്ങൾ അഴിച്ചുമാറ്റി വടികൊണ്ടായിരുന്നു ആക്രമണം. സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതായും ഇതേത്തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഉൾപ്പെടെ പരിക്കേറ്റതായും അമ്മ പറഞ്ഞു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സംസാരിക്കുമ്പോഴാണ് സംഭവം കുട്ടി വീട്ടുകാരോട് പറയുന്നത്. തുടർന്ന് അമ്മ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗുരുതരമായി പരിക്കേറ്റതിനാൽ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം വീണ്ടെടുത്തതോടെയാണ് മകൻ വിശദമായി കാര്യങ്ങൾ പറഞ്ഞതെന്നും അമ്മ പറഞ്ഞു.
സംഭവം പുറത്തുപറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്ന് സഹപാഠികൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് അമ്മയുടെ ആരോപണം. ഇതേത്തുടർന്ന് പത്തുദിവസത്തോളമാണ് മകൻ വിവരം മറച്ചുവച്ചതെന്നും അവർ പറഞ്ഞു.
സംഭവത്തിൽ സ്‌കൂൾ അധികൃതരും നിയമപാലകരും കർശന നടപടി സ്വീകരിക്കണമെന്നാണ് അമ്മയുടെ ആവശ്യം. കേസിൽ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. അതേസമയം, പരിക്കേറ്റ കുട്ടിക്ക് മൂന്നുമാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |