തിരുവനന്തപുരം: സമ്പൂർണ വിജയമായ ബംഗ്ലാദേശ് പര്യടനത്തിന് ശേഷം നാട്ടിലേക്കെത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളായ ആശ ശോഭനയ്ക്കും സജന സജീവനും തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗംഭീര വരവേല്പ് നൽകി.
. കേരളത്തിലെ പെൺകുട്ടികൾക്കാകെ പ്രചേദനമാകുന്ന നേട്ടം, കഠിനപ്രയത്നം കൊണ്ട് കൈപ്പിടിയിലാക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളായ ആശ ശോഭനയും സജന സജീവനും വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.
2021ൽ റയിൽവേ ടീമിൽ നിന്ന് പുറത്തായപ്പോൾ ക്രിക്കറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചതായിരുന്നെന്നും പിന്നീട് പോണ്ടിച്ചേരി ടീമിന്റെ ക്യാപ്ടനാകാൻ അവസരം ലഭിച്ചതാണ് വഴിത്തിരിവായതെന്നും ആശ പറഞ്ഞു. മടൽ ബാറ്റുമായി കളിച്ചു തുടങ്ങിയപ്പോൾ മുതൽ സ്വപ്നം കണ്ട നീലക്കുപ്പായം അണിഞ്ഞ് രാജ്യത്തിനായി കളിക്കാനായതിൽ അഭിമാനമുണ്ടെന്നും ആശ പറഞ്ഞു.തിരുവനന്തപുരം സ്വദേശിയായ ആശയ്ക്ക് പേരൂർക്കടയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ സ്വകരണം നൽകി.പരമ്പരയിലെ അവസാനത്തെ രണ്ട് മത്സരങ്ങളിലാണ് ആശയ്ക്ക് കളിക്കാൻ അവസരം കിട്ടിയത്. രണ്ട് മത്സരത്തിലും ആശ രണ്ട് വിക്കറ്റ് വീതം നേടി.
ഇന്ത്യൻ കുപ്പായമണിയാനായതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും എന്നാൽ പ്രകടനത്തിൽ തൃപ്തയല്ലെന്നും വയനാട് കാരി സജന പറഞ്ഞു. ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റിലും കളിക്കണമെന്നാണ് ആഗ്രഹം. അടുത്ത മത്സരങ്ങൾക്കായുള്ല ഒരുക്കങ്ങൾ ഉടൻ തുടങ്ങുമെന്നും സജന കൂട്ടിച്ചേർത്തു. ബംഗ്ലാദേശിനെതിരെ എല്ലാ മത്സരത്തിലും സജനയ്ക്ക് അവസരം ലഭിച്ചിരുന്നു.
കഴിഞ്ഞ വനിതാ പ്രിമിയർ ലീഗിലെ പ്രകടനമാണ് ഇരുവരേയും ഇന്ത്യൻ ടീമിലെത്തിച്ചത്. ആശ ചാമ്പ്യന്മാരായ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെയും സജന മുംബയ് ഇന്ത്യൻസിന്റെയും താരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |