ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ പാലസ്തീന് പൂർണ അംഗത്വം നൽകുന്നത് പരിഗണിക്കണമെന്ന് സുരക്ഷാ സമിതിയോട് ആവശ്യപ്പെടുന്ന പ്രമേയത്തെ പൊതുസഭയിൽ പിന്തുണച്ച് ഇന്ത്യ അടക്കം 143 രാജ്യങ്ങൾ. പൊതുസഭയിൽ പാലസ്തീന് കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കുമെന്ന് വൻ ഭൂരിപക്ഷത്തോടെ പാസായ പ്രമേയത്തിൽ പറയുന്നു.
പാലസ്തീൻ പ്രതിനിധികൾക്ക് പൊതുസഭയിൽ അക്ഷരമാല ക്രമത്തിൽ അംഗരാജ്യങ്ങൾക്കൊപ്പം ഇരിക്കാം. വിവിധ വിഷയങ്ങളിലുള്ള യോഗങ്ങളിൽ സംസാരിക്കാം. നിർദ്ദേശങ്ങൾ സമർപ്പിക്കുകയും യു.എന്നിന്റെ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്യാം. സെപ്‌തംബർ മുതൽ നിലവിൽ വരും. നിലവിൽ അംഗമല്ലാത്ത നിരീക്ഷക പദവിയാണ് പാലസ്തീന് യു.എന്നിൽ നൽകിയിട്ടുള്ളത്. 193 അംഗങ്ങളാണ് യു.എന്നിലുള്ളത്.
ഇസ്രയേലും യു.എസും അടക്കം 9 രാജ്യങ്ങൾ പ്രമേയത്തെ അതിർത്തപ്പോൾ 25 രാജ്യങ്ങൾ വിട്ടുനിന്നു. യു.എന്നിൽ പാലസ്തീന് പൂർണ അംഗത്വം നൽകാൻ രക്ഷാ സമിതിയിൽ കഴിഞ്ഞ മാസം പ്രമേയം അവതരിപ്പിച്ചെങ്കിലും യു.എസ് വീറ്റോ ചെയ്തിരുന്നു. അതേസമയം, വോട്ടിനെതിരെ യു.എൻ ചാർട്ടറിന്റെ പകർപ്പ് കീറിയെറിഞ്ഞ് ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ പ്രതിഷേധിച്ചു. പ്രമേയം യു.എൻ ചാർട്ടറിന്റെ ലംഘനമാണെന്നും ഭീകര രാഷ്ട്രം സ്ഥാപിക്കാൻ യു.എൻ അംഗങ്ങൾ ആഗ്രഹിക്കുന്നത് ലജ്ജാകരമാണെന്നും എർദാൻ പ്രതികരിച്ചു.
പാലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ലോകജനത. പ്രമേയം പാസായത് അതിന് തെളിവാണ്.
- മഹ്മൂദ് അബ്ബാസ്, പാലസ്തീൻ പ്രസിഡന്റ്
3,00,000 പേർ റാഫ വിട്ടു
തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ ആക്രമണവും ജനങ്ങളുടെ പലായനവും തുടരുന്നു. ഇതുവരെ 3,00,000 പേർ കിഴക്കൻ റാഫ വിട്ടെന്ന് ഇസ്രയേൽ അറിയിച്ചു. റാഫയിലെ മൂന്ന് മേഖലകളിലുള്ളവർ കൂടി ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ നിർദ്ദേശം നൽകി. ഇവർ അൽ - മവാസി മേഖലയിലേക്ക് പോകണമെന്നാണ് നിർദ്ദേശം. ഗാസ സിറ്റിയുടെ ചില ഭാഗങ്ങളിലുള്ളവർ പടിഞ്ഞാറൻ മേഖലയിലുള്ള ക്യാമ്പുകളിലേക്ക് ഒഴിയണമെന്നും നിർദ്ദേശമുണ്ട്. ഇതിനിടെ, ഗാസയിലെ മരണസംഖ്യ 34,970 കടന്നു.
ഇസ്രയേൽ നിയമങ്ങൾ
ലംഘിച്ചിരിക്കാം: യു.എസ്
ഗാസ യുദ്ധത്തിനിടെ തങ്ങൾ നൽകിയ ആയുധങ്ങൾ ഇസ്രയേൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമായി ഉപയോഗിച്ചിരിക്കാമെന്ന് യു.എസ്. വിലയിരുത്തൽ ആവശ്യമാണെന്നും നിലവിൽ പൂർണമായ വിവരങ്ങൾ ഇല്ലാത്തതിനാൽ കയറ്റുമതി തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. റാഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് യു.എസിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |