തൃശൂർ: ഉത്പാദനച്ചെലവ് കൂടുകയും കൊടുംചൂടിൽ വിളവ് കുറയുകയും ചെയ്തതോടെ, നാളികേരത്തിന് വേണ്ട സംഭരണവില കിട്ടാതെ നട്ടം തിരിയുകയാണ് കർഷകർ. നാല് മാസമായി തുക കിട്ടിയില്ലെന്നാണ് പരാതി. മഴ കുറഞ്ഞത് നാളികേരത്തിന്റെ വലിപ്പത്തെയും ബാധിച്ചു. നാളികേരം ചെറുതും വലുതുമായി തരം തിരിച്ചാണ് കർഷകരിൽ നിന്ന് കച്ചവടക്കാരും വാങ്ങുന്നത്.
ചെറിയ നാളികേരത്തിന്റെ വില കുറയും. പൊതുവിപണിയിലെ വില കൂടുന്നതിന് അനുസരിച്ച് താങ്ങുവിലയും ഉയർത്തുമെന്ന പ്രഖ്യാപനവും പാഴായി. ഇതോടെ ഇടനിലക്കാർ കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് നാളികേരം വാങ്ങി മുതലെടുക്കുകയാണ്.
സർക്കാർ താങ്ങുവിലയ്ക്ക് പച്ചത്തേങ്ങ സംഭരിക്കുന്നതിന്റെ നേട്ടം ഇടനിലക്കാർക്കും സ്വകാര്യമില്ലുകൾക്കുമാണെന്നാണ് കർഷകരുടെ പരാതി. ജനുവരി വരെ സംഭരിച്ച പച്ചത്തേങ്ങയുടെ തുകയാണ് കേരഫെഡ് നൽകിയതെന്നും അവർ പറയുന്നു. തെങ്ങുകയറാനുള്ള കൂലിയും പരിപാലനച്ചെലവും കൂടി, കാലാവസ്ഥാ വ്യതിയാനവും ചൂടും തിരിച്ചടിയാകുമ്പോഴാണ് മറ്റൊരു പ്രതിസന്ധി.
പണം കിട്ടുന്നതും കാത്ത് കർഷകർ
സംസ്ഥാനത്തെ കർഷകർക്ക് 30 കോടിയോളം രൂപ ലഭിക്കാനുണ്ട്. ഏതാണ്ട് ആയിരം ടൺ നാളികേരം ജനുവരി മുതൽ സംഭരിച്ചിട്ടുണ്ട്. 34 രൂപ നൽകി സംഭരിക്കുമെന്ന് പ്രഖ്യാപിച്ചാൽ തന്നെ സ്വകാര്യമില്ലുകാർ വില കൂട്ടും. എന്നാൽ പ്രഖ്യാപനം പോലുമുണ്ടായില്ല. അതുകൊണ്ട് മില്ലുകളും ഇടനിലക്കാരും കുറഞ്ഞ വിലയാണ് നൽകുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്നാണ് നാളികേരം സംഭരിക്കുന്നത്. മൂന്ന് വർഷം മുൻപ് പൊതുവിപണിയിൽ നാൽപത് രൂപയിലേറെ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് കർഷകർക്ക് ലഭിച്ചിരുന്നു.
വിപണിയിലെ തേങ്ങ
സർക്കാർ സംഭരണവില: 34 രൂപ
പച്ചത്തേങ്ങ കിലോഗ്രാമിന്: 31 രൂപ.
വിപണി വില: 30.50
ഒരെണ്ണത്തിന്: 12 രൂപ
കയ്യാലപ്പുറത്താക്കുന്നത് ഇവ
വളത്തിന്റെ വില കൂടിയതും ഗുണനിലവാരക്കുറവും തെങ്ങുകൃഷിയെ ബാധിച്ചു
രോഗബാധ കാരണം തെങ്ങ് ഉണങ്ങിനശിക്കുന്നത് മുൻ വർഷങ്ങളേക്കാൾ കൂടി
പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ നഷ്ടപരിഹാരം നൽകാനുളള നടപടികളുമില്ല
പുതിയ ഇനം തെങ്ങുകളിൽ നിന്നും പ്രതീക്ഷിച്ച വിളവ് ലഭിക്കുന്നില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |