മമ്മൂട്ടി ചിത്രം 'ടർബോ' അടുത്ത വ്യാഴാഴ്‌ചയാണ് തീയേറ്ററുകളിലെത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം വൈശാഖ് കൂട്ടുകെട്ടിലിറങ്ങുന്ന മൂന്നാമത്തെ സിനിമയെന്ന പ്രത്യേകതയും ടർബോയ്‌ക്കുണ്ട്.
സിനിമയുടെ റിലീസിന് മുന്നോടിയായി ദുബായിൽ നടന്ന പ്രസ്‌മീറ്റിൽ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'ഇത് മാസ് സിനിമയാണെന്ന് ഇപ്പോഴും ഞങ്ങൾക്ക് ബോദ്ധ്യമായിട്ടില്ല. വളരെ സ്വാഭാവികമായി സംഭവിക്കാവുന്ന സിനിമയാണ്. പക്ഷേ മാസ് രംഗങ്ങളൊക്കെ ഉണ്ട്. മാസിനും ക്ലാസിനും ഇത് രണ്ടും അല്ലാത്ത ആളുകൾക്കും, സാധാരണക്കാർക്കും പാമരനും പണ്ഡിതനുമൊക്കെ കാണാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആർക്കൊക്കെ ഇഷ്ടപ്പെടുമെന്ന് പ്രവചിക്കാൻ പറ്റില്ല. ആളുകൾ പ്രതീക്ഷയോടെയാണ് ഇരിക്കുന്നത്. അതിന്റെയൊരു സന്തോഷവും പേടിയുമൊക്കെയുണ്ട്. എന്തേലുമാകട്ടെ, പടം ഇറങ്ങാൻ പോകുവല്ലേ. സാധനം കൈയിൽ നിന്ന് പോയി. അമ്പ് വില്ലിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു,'-അദ്ദേഹം പറഞ്ഞു.
സിനിമ, ഡ്രൈവിംഗ്, കുളിംഗ് ഗ്ലാസ് ഇതിൽ ഏറ്റവും വലിയ സന്തോഷമെന്താണെന്ന ചോദ്യത്തോടും മമ്മൂട്ടി പ്രതികരിച്ചു. 'സിനിമ. കൂളിംഗ് ഗ്ലാസും കാറുമൊക്കെ ഈ സിനിമ കൊണ്ടുതന്നതല്ലേ,'- മമ്മൂട്ടി വ്യക്തമാക്കി.
തുടർച്ചയായുള്ള വിജയങ്ങൾ പുതിയ സിനിമയെ സമീപിക്കുമ്പോൾ ബാധിക്കാറുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. 'വിജയം നമ്മൾ തലയിൽ കയറ്റാതിരുന്നാൽ മതി.നോർമലായിരുന്നാൽ ഈ ടെൻഷനൊന്നുമില്ല. ഞാൻ ആദ്യം അഭിനയിക്കാൻ പോകുന്ന സിനിമയാണ് എന്ന ഫീലിംഗോടെയാണ് പോകുന്നത്. പരാജയവും വിജയവും ഒക്കെ ജീവിതത്തിലും സിനിമയിലുമൊക്കെ ഉണ്ടാകും. പത്ത് നാൽപ്പത്തിരണ്ട് കൊല്ലം സിനിമയിൽ അഭിനയിച്ചു. അതിൽ എല്ലാം വിജയവുമല്ല, എല്ലാം പരാജയവുമല്ല. മുന്നോട്ടുപോയല്ലേ പറ്റൂ. സിനിമയെടുക്കുകയോ അഭിനയിക്കുകയോ ചെയ്യണം. ഓടുമോ ഇല്ലയോ എന്നാലോചിച്ച് വീട്ടിലിരിക്കാനാകില്ലല്ലോ. ജീവിതം അങ്ങനെയാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് പ്രതിസന്ധികളും വിജയങ്ങളുമൊക്കെ ഉണ്ടാകാം. അത് നിങ്ങളിൽ സന്തോഷവും ആവേശവും സങ്കടവുമൊക്കെ ഉണ്ടാക്കിയാലും ജീവിതം മുന്നോട്ടുതന്നെ പോകുകയാണ്,- മമ്മൂട്ടി പ്രതികരിച്ചു.
സിനിമയുടെ തിരഞ്ഞെടുപ്പിന് സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ടോയെന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി നൽകി. 'കഥയ്ക്ക് തന്നെയാണ് പ്രാധാന്യം. പിന്നെ പരിചയമുള്ളയാളാകുമ്പോൾ നമുക്ക് ധൈര്യമായി വിശ്വസിക്കാം. അത്രയേയുള്ളൂ. അല്ലാതെ പരിചയത്തിലുള്ളയാൾ കഥയും കൊണ്ടുവന്നാൽ, മോശമാണെങ്കിൽ എടുക്കാൻ പറ്റുമോ. ഇല്ല. ഒരു കാര്യവും ചെയ്യാൻ പറ്റില്ല. അങ്ങനത്തെ ഒന്നുമില്ല. സിനിമയിൽ വന്നശേഷം ബന്ധപ്പെട്ടവരാണ് കൂടുതലും,'- മമ്മൂട്ടി കൂട്ടിച്ചേർത്തു.
മലയാള സിനിമയാണോ പ്രേക്ഷകരാണോ മാറുന്നതെന്ന ചോദ്യത്തിന്, പ്രേക്ഷകർ മാറിയാലേ സിനിമ മാറുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. "പ്രേക്ഷകരാണ് സിനിമ മാറ്റുന്നത്. കൊള്ളാത്തത് കാണാതിരിക്കുകയും നല്ലത് കാണുകയും ചെയ്യുമ്പോൾ സിനിമ നന്നാകും. നല്ല പ്രേക്ഷകരുള്ളിടത്തേ നല്ല സിനിമയുണ്ടാകൂ. അതിൽ തർക്കമൊന്നുമില്ല. മറ്റ് ഭാഷകളിൽ കണ്ടില്ലേ, അവർക്ക് പ്രേക്ഷകരെ അറിയാത്തതുകൊണ്ടാണ് സിനിമ പരാജയപ്പെട്ടുപോകുന്നത്. പ്രേക്ഷകരാണ് സിനിമ പൂർണമായും നിയന്ത്രിക്കുന്നത്,'_ മമ്മൂട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |