ബംഗളൂരു: ബെംഗളൂരു: കർണാടക പൊലീസിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയിൽ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിൽ ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം ജി.ആർ. ഫാംഹൗസിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
പാർട്ടി നടന്ന ഫാംഹൗസിൽ നിന്ന് 17 എം.ഡി.എം.എ ഗുളികകളും കൊക്കെയ്നും ഉൾപ്പെടെയുള്ള പിടിച്ചെടുത്തു. ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നായി നൂറിലേറെ പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ്. ബംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺകോഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസ്. ഹൈദരാബാദിൽ നിന്നുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത്. നടിമാരും മോഡലുകളും രാഷ്ട്രീയക്കാരും ഡി.ജെ.കളും ടെക്കികളുമാണ് പാർട്ടിയിലുണ്ടായിരുന്നത്. 'ബ്ലഡി മസ്കാര', 'റാബ്സ് ', 'കയ്വി' തുടങ്ങിയ ഡി.ജെകളാണ് പരിപാടി നയിച്ചിരുന്നത്.
ജന്മദിനാഘോഷത്തിന്റെ ഭാഗമെന്ന പേരിൽ സംഘടിപ്പിച്ച പാർട്ടി പുലർച്ചെ രണ്ടു മണി കഴിഞ്ഞും നീണ്ടതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് പിടിച്ചെടുത്ത വാഹനത്തിൽ നിന്ന് ആന്ധ്രപ്രദേശ് എം.എൽ.എ കകാനി ഗോവർധന റെഡ്ഡിയുടെ പാസ്പോർട്ടും കണ്ടെത്തി. 'സൺസെറ്റ് ടു സൺറൈസ് വിക്ടറി' എന്ന പേരിലാണ് റേവ് പാർട്ടി നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് പതിനഞ്ചിലധികം ആഡംബര കാറുകളും പോലീസ് കണ്ടെടുത്തു.
റേവ് പാർട്ടിയിൽ 30 ഓളം സ്ത്രീകൾ ഉണ്ടായിരുന്നു, പങ്കെടുത്ത എല്ലാവരുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിനിടെ, പാർട്ടിയിൽ പങ്കെടുത്തതായി ഒരു വിഭാഗം മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെലുങ്ക് നടി ഹേമ നിഷേധിച്ചു. താൻ ആന്ധ്രാപ്രദേശിലെ ഫാംഹൗസിലാണെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |