ചങ്ങനാശേരി : കെ.സി പാലം പൊളിച്ചുനീക്കി പുതിയപാലം പണിയാൻ അനുമതി ലഭിച്ചിട്ട് നാല് വർഷത്തിലധികമായിട്ടും സർക്കാർ തുടർനടപടി സ്വീകരിക്കുന്നില്ല. രണ്ട് പ്രളയക്കെടുതികൾ നേരിടേണ്ടി വന്ന ചങ്ങനാശേരി, കുട്ടനാട് നിവാസികളുടെ വളരെ നാളുകളായുള്ള ആവശ്യം നടപ്പാക്കുന്നതിനായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അനുമതി നൽകിയിരുന്നു. പാലത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലേക്ക് എത്തിയിരുന്നതാണ്. സ്വകാര്യവ്യക്തികളിൽനിന്നും ഏറ്റെടുക്കുന്ന ഭൂമി സർവേ ഡിപ്പാർട്ട്മെന്റിന് അളന്നുതിട്ടപ്പെടുത്താൻവേണ്ടി സർവേ കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ പൊതുമരാമത്തു വകുപ്പിലെ പാലം വിഭാഗം പൂർത്തിയാക്കി കല്ലിട്ട സ്ഥലത്തിന്റെ രൂപരേഖ ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു. തുടർനടപടികൾ റവന്യൂവകുപ്പാണ് നടത്തുക. ധനകാര്യവകുപ്പിൽനിന്ന് 42.32 കോടി രൂപ ലഭ്യമായിരുന്നു.
ഏകദേശം 130 സെന്റ് സ്ഥലം ഏറ്റെടുക്കാനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സാമൂഹികാഘാത പഠനവും പൂർത്തിയാക്കി. സ്ഥലമേറ്റെടുക്കാനും, വീടുകൾ കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്കും, നിലവിലുള്ള തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ആശ്വാസത്തിനായും 4.75 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ ജോലികൾ എപ്പോൾ തുടങ്ങാനാകും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
പാലത്തിന്റെ ഉയരക്കുറവ് മഴക്കാലത്ത് രക്ഷാപ്രവർത്തനത്തെ ബാധിക്കും. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെടുന്ന കുട്ടനാടൻ പ്രദേശങ്ങളിലുള്ളവരെ ബോട്ട് മാർഗം ചങ്ങനാശേരി ബോട്ട് ജെട്ടിയിലെത്തിച്ചാണ് രക്ഷപ്പെടുത്തുന്നത്. പ്രളയമുണ്ടായാൽ രക്ഷാപ്രവർത്തനം സാധിക്കില്ലെന്നും വലിയ ദുരന്തമുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.
പ്രളയകാലത്ത് എസി റോഡ് മുങ്ങിയപ്പോൾ ഇവിടെയുള്ളവരെ ചങ്ങനാശേരി ബോട്ട് ജെട്ടിയിലൂടെയും രക്ഷപ്പെടുത്തിയിരുന്നു. കുന്നങ്കരി, കാവാലം, വെളിയനാട്, പുളിങ്കുന്ന് ഭാഗങ്ങളിലുള്ളവരെയും ഈ മാർഗത്തിലൂടെ പുറം ലോകത്തെത്തിക്കുകയായിരുന്നു.
എസി റോഡ് ഉയർത്തിയത് കാരണം കുട്ടനാടൻ മേഖല ഒറ്റപ്പെടില്ലെന്നു പറയുന്നുണ്ടെങ്കിലും അതിശക്തമായ മഴ പെയ്താൽ ആശങ്കയ്ക്ക് ഇടയാക്കും.
ആലപ്പുഴ ചങ്ങനാശേരി ബോട്ട് സർവീസ് നിർത്താലക്കി
ചങ്ങനാശേരി: ബോട്ട് ജെട്ടിയിൽ നിന്നുള്ള ആലപ്പുഴ ബോട്ട് സർവീസ് നിർത്തി. ബോട്ട് ജെട്ടി പരിസരത്തും വെട്ടിത്തുരുത്ത് ഭാഗത്തും പോളയും കടകലും ഭീമമായ രീതിയിൽ തിങ്ങിനിറഞ്ഞിരിക്കുന്നതിനാലാണ് സർവീസ് നിർത്തിയത്.
നിലവിൽ കിടങ്ങറ കെസി ബോട്ട് ജെട്ടിയിൽ നിന്നുമാണ് ആലപ്പുഴ സർവീസ് നടത്തുന്നത്. രാവിലെ 7.30നു കാവാലം, 9.15ന് ആലപ്പുഴ, 12.30ന് ആലപ്പുഴ എന്നീ സർവീസുകളാണ് ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ നിന്നും നടത്തിയിരുന്നത്.
തിങ്ങിനിറഞ്ഞ പോളയിലൂടെ കടന്നു പോകുന്നതിനാൽ ബോട്ടുകൾക്ക് തകരാർ പതിവായിരുന്നു. ഒടുവിൽ ജലഗതാഗത വകുപ്പ് പോളയോട് തോറ്റ് സർവീസ് കിടങ്ങറ കെസി ബോട്ട് ജെട്ടിയിലേക്ക് മാറ്റി.
അവധിക്കാലത്ത് ജലഗതാഗത വകുപ്പിനു ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന സർവീസുകളിലൊന്നായിരുന്നു ചങ്ങനാശേരി ജെട്ടി-ആലപ്പുഴ സർവീസ്.
മറ്റു നാടുകളിൽ നിന്നും ഒട്ടേറെ പേരാണ് ജലമാർഗം ആലപ്പുഴയിലേക്ക് സഞ്ചരിക്കാനെത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |