റാന്നി: കിഴക്കൻ മേഖലകളിൽ മഴ ശക്തി പ്രാപിച്ചതോടെ പമ്പാ നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. കഴിഞ്ഞദിവസങ്ങളിൽ പകലും രാത്രിയും മേഖലയിൽ ഒരുപോലെ മഴ പെയ്തിരുന്നു. ഇതോടെ പമ്പയിൽ മൂന്നടിയോളം ജലനിരപ്പ് ഉയർന്നു. കുരുമ്പൻമൂഴി കോസ്‌വേ വെള്ളത്തിനടിയിലായി. പ്രദേശത്തേക്കുള്ള പ്രധാന ഗതാഗത മാർഗം തടസപ്പെട്ടു. വെള്ളം കുറയുംവരെ പെരുന്തേനരുവി വഴി മൂന്ന് കിലോമീറ്റർ അധികം വനത്തിലൂടെ സഞ്ചരിച്ചു വേണം കുരുമ്പൻമൂഴി നിവാസികൾക്ക് മറുകരയിൽ എത്താൻ. എന്നാൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്ന വഴി ആയതിനാൽ രാത്രി സമയങ്ങളിൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. ഏതാനം മാസങ്ങൾക്ക് മുമ്പാണ് കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുന്തേനരുവി - കുരുമ്പൻമൂഴി റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ഈ പാത വരുന്നതിനു മുമ്പ് കോസ്‌വേ മുങ്ങിയാൽ പ്രദേശം പൂർണ്ണമായും ഒറ്റപ്പെടുമായിരുന്നു. കുരുമ്പൻമൂഴിയിൽ നദിക്ക് കുറുകെ ഇരുമ്പു പാലം നിർമ്മിക്കാനുള്ള നടപടികൾ നടന്നു വരുകയാണ്. പ്രധാനമായും കുരുമ്പൻമൂഴി കോസ്‌വേയിൽ വേഗത്തിൽ വെള്ളം കയറുന്നതും പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി വന്നതിനു ശേഷമാണ്. 2018- ലെ മഹാ- പ്രളയത്തിൽ ഡാമിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും പൂർണ്ണമായും നീക്കം ചെയ്യാതെ ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |