കോഴിക്കോട്: വേനലവധിയ്ക്ക് അടച്ചിട്ട സ്‌കൂളുകൾ ജൂൺ മൂന്നിന് തുറക്കാനിരിക്കെ നവീകരണ പ്രവൃത്തികൾക്ക് വേഗം കൂടി. സ്‌കൂളുകളുടെ ശുചീകരണവും നവീകരണം ജില്ലയിലെങ്ങും പുരോഗമിക്കുകയാണ്. കനത്തുപെയ്ത ഇടവപ്പാതി തടസമായെങ്കിലും സ്കൂൾ തുറക്കും മുമ്പെ നവീകരണം പൂർത്തീയാക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. അദ്ധ്യാപകരും രക്ഷിതാക്കളുമെല്ലാം സജീവ ഇടപെടലുകളാണ് നടത്തുന്നത്. സ്കൂൾ പി.ടി.എയെ കൂടാതെ വിവിധ സംഘടനകളും ക്ലബുകളുമെല്ലാം ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമാണ്. ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിലാണ് നവീകരണം പുരോഗമിക്കുന്നത്.
ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കാനും അറ്റകുറ്റപണികൾ പൂർത്തിയാക്കാനുമുള്ള ശ്രമത്തിലാണ് അദ്ധ്യാപകരും പി.ടി.എയും. സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന നടപടി പുരോഗമിക്കുകയാണ്.
മോടിയും സുരക്ഷയും മുഖ്യം
സ്‌കൂളും പരിസരവും വൃത്തിയാക്കൽ, പെയിന്റിംഗ് കുടിവെള്ളം, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം ഉറപ്പുവരുത്തണമെന്നാണ് സർക്കാർ നിർദ്ദേശം. സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യൽ, ഫർണീച്ചറുകളുടെ അറ്റകുറ്റപണി, സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിയ്ക്കൽ, വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ എന്നീ പ്രവർത്തികളെല്ലാം ഈ മാസം പൂർത്തിയാവും. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കുന്നതിനായി കെ.എസ്.ഇ.ബിയുമായി സ്കൂളുകൾ ബന്ധപ്പെട്ടിട്ടുണ്ട്. സ്‌കൂൾ ബസുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന കർശന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. സ്‌കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി എക്‌സൈസ് വകുപ്പും പൊലീസും പരിശോധനകൾ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |