ഐപി.എൽ ഫൈനൽ ഇന്ന്
കൊൽക്കത്ത-ഹൈദരാബാദ് പോരാട്ടം വൈകിട്ട് 7.30മുതൽ
ചെന്നൈ: ഐ.പി.എൽ പതിനേഴാം സീസണിലെ പട്ടാഭിഷേകത്തിന് ഇനി മണിക്കൂറുകൾ മാത്രം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഫൈനൽ പോരാട്ടം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 മുതലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായും സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായുമാണ് പ്ലേ ഓഫിൽ എത്തിയത്.
പ്ലേഓഫിൽ ക്വാളിഫയർ 1ൽ ഹൈദരബാദിനെ കീഴടക്കി കൊൽക്കത്ത ഫൈനലുറപ്പിച്ചപ്പോൾ പിന്നീടെ എലിമനേറ്ററിൽ രാജസ്ഥാൻ റോയൽസിനെ കീഴടക്കിയാണ് ഹൈദരാബാദ് കലാശക്കളിക്ക് യോഗ്യത നേടിയത്.
മൂന്നാം കിരീടം തേടി
മൂന്നാം കിരീടം തേടിയാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ കൊൽക്കത്ത ഇന്നിറങ്ങുന്നത്. നേരത്തേ രണ്ട് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച ഗൗതംഗംഭീർ ഇത്തവണ മെന്ററായി ടീമിനൊപ്പമുണ്ട്. ഈ സിസണിൽ ഏറ്റവും മിച്ച പ്രകടനം കാഴ്ചവച്ച ടീമാണ് കൊൽക്കത്ത. ലീഗിൽ 3 മത്സരങ്ങളിൽ മാത്രമേ അവർ തോറ്റിട്ടുള്ളൂ. വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഫിൽ സാൾട്ട് നാട്ടിലേക്ക് മടങ്ങിയെങ്കിലും പകരം ക്വാളിഫയർ 1ൽ ഇറങ്ങിയ ഗുർബാസ് വിക്കറ്റിന് പിന്നിലും മുന്നിലും മികച്ച പ്രകടനം കാഴ്ചവച്ച് ആ വിടവ് നികത്തിയിട്ടുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ, മിസ്റ്റിറി സ്പിന്നർ വരുൺ ചക്രവർത്തി ക്വാളിഫയറിലെ വിജയശില്പി ബിഗ് മാച്ച് പ്ലെയർ മിച്ചൽ സ്റ്റാർക്ക്, ക്യാപ്ടൻ ശ്രേയസ് അയ്യർ, വൈഭവ് അറോറ, വെങ്കിടേഷ് അയ്യർ, റിങ്കു കൊൽക്കത്തയുടെ മാച്ച് വിന്നർമാരുടെ നിര നീളുകയാണ്.
രണ്ടാം കിരീടം തേടി
രണ്ടാം ഐ.പി.എൽ കിരീടം തേടിയാണ് പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് പാഡ്കെട്ടുന്നത്. ഈ സീസണിൽ ഏറ്റവും സ്ഫോടനാത്മക ബാറ്റിംഗ് നിര ഹൈദരാബാദിന്റെതാണ്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലുകളുടെ ലിസ്റ്റിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഹൈദരാബാദാണ് ഉള്ളത്. രണ്ടും ഈ സീസണിലെ ടോട്ടലുകളുമാണ്. ഓസ്ട്രേലിയയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും നേടിക്കാെടുത്ത നായക മികവ് ഹൈദരാബാദിലും തുടരുന്ന കമ്മിൻസ് കിരീടം നേടിത്തരുമെന്നാണാണ് ആരാധകരുടെ പ്രതീക്ഷ. ട്രാവിസ്ഹെഡ്, അഭിഷേക് ശർമ്മ, ക്ലാസ്സൻ,ത്രിപാഠി, നടരാജൻ,ഭുവനേശ്വർ,നിധീഷ്,ഷാബാസ് തുടങ്ങി കളിയുടെ ഗതിഒറ്റയ്ക്ക് മാറ്റാനാകുന്നവരുടെ കൂടാരമാണ് എസ്.ആർ.എച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |