കൊച്ചി : ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്.പി എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്യും. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി എം.ജി. സാബുവിനെതിരെ നടപടി വരുന്നത്.
ഗുണ്ടാനേതാവ് തമ്മനം ഫൈസലാണ് അങ്കമാലി പുളിയനത്തെ വീട്ടിൽ സത്കാരം ഒരുക്കിയത്.ഈ മാസം 26ന് വൈകിട്ടായിരുന്നു സംഭവം. ഫൈസലിന്റെ വീടും പരിസരവും പൊലീസിന്റെ നിരീഷണത്തിലായിരുന്നു. പലരും വന്നുപോകുന്നതായി രഹസ്യവിവരം ലഭിച്ച റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അങ്കമാലി എസ്.ഐയെ അവിടേക്ക് അയയ്ക്കുകയായിരുന്നു. ഗുണ്ടയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കവേയാണ് എസ്.ഐ എത്തിയത്. ഇതുകണ്ട് ഡിവൈ.എസ്.പി കുളിമുറിയിലൊളിച്ചു. മറ്റു മൂന്നുപേർ തന്റെ ജോലിക്കാരെന്നാണ് ഫൈസൽ എസ്.ഐയോട് പറഞ്ഞത്. മൂന്നു പേരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് പൊലീസുകാരാണെന്നും കൂടെ ഉണ്ടായിരുന്നത് ഡിവൈ.എസ്.പിയാണെന്നും വെളിപ്പെടുത്തിയത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈ.എസ്.പിയെന്നാണ് പൊലീസുകാരുടെ മൊഴി. എങ്ങും പോയിട്ടില്ലെന്നും ആലപ്പുഴയിലെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും ഡിവൈ.എസ്.പി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് വിശദീകരണം നൽകി.
പൊലീസുകാരുടെ കോൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ, അവർ ഗുണ്ടയെ ബന്ധപ്പെട്ടിട്ടില്ലെന്ന് ബോധ്യമായി. സത്കാരം നടന്നിട്ടില്ലെന്നും ഡിവൈ. എസ്.പി വന്നിട്ടില്ലെന്നുമാണ് ഗുണ്ടയുടെ മൊഴി.
എറണാകുളം റൂറൽ പൊലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്ന സാബു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് ആലപ്പുഴയിലെത്തിയത്.
അതേസമയം ഗുണ്ടാത്തലവന്റെ വീട് സന്ദർശിച്ചതിന് ആലപ്പുഴ ജില്ലാ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിലെ ഡ്രൈവർ ജോളിമോൻ, ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസർ സി.കെ.ദീപക് എന്നിവരെ ആലപ്പുഴ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. കൂടെ ഉണ്ടായിരുന്ന വിജിലൻസിലെ സിവിൽപൊലീസ് ഓഫീസർ ദീപക്കിനെ മാറ്റിനിറുത്തുമെന്നാണ് സൂചന. ഡിവൈ.എസ്.പിയെ ഒഴിവാക്കി എസ്.പിക്ക് അങ്കമാലി എസ്.ഐ റിപ്പോർട്ട് നൽകിയതിനെക്കുറിച്ചും പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |