ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഖനനം ചെയ്യുന്ന സ്വർണത്തിൽ ഭൂരിഭാഗവും കള്ളക്കടത്തായി യുഎഇയിലേക്കാണ് എത്തുന്നതെന്ന് റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നൂറ് കണക്കിന് ടൺ സ്വർണമാണ് യുഎഇയിലേക്ക് എത്തിയതെന്ന് മേയ് 30ന് സ്വിസൈഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ സ്വർണത്തിന് ഏകദേശം പത്ത് ബില്യൺ ഡോളറിന്റെ മൂല്യമുണ്ടാകുമെന്നാണ് റിപ്പോർട്ട്. വികസന സഹായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടനയാണ് സ്വിസൈഡ്.
ആഫ്രിക്കയിലെ ചെറുകിട ഖനി തൊഴിലാളികൾ അടക്കം ഖനനം ചെയ്ത 30 ബില്യൺ ഡോളറിൽ അധികം മൂല്യമുള്ള സ്വർണം ആഫ്രിക്കയിൽ നിന്നും കടത്തപ്പെട്ടാണ് സംഘടന പുറത്തുവിട്ട വിശകലനത്തിൽ പറയുന്നത്. ഏകദേശം 435 ഓളം ടൺ സ്വർണം വരും. ആഫ്രിക്കൻ സ്വർണത്തിന്റെ ഏറ്റവും ആദ്യത്തെ ലക്ഷ്യസ്ഥാനം യുഎഇയാണ്. 2022 ൽ മാത്രം 405 ടൺ സ്വർണമാണ് കടത്തിയത്. യുഎഇ 115 ബില്യൺ ഡോളർ മൂല്യമുള്ള 2500 ൽ കൂടുതൽ ടൺ സ്വർണം കഴിഞ്ഞ പതിറ്റാണ്ടുകൾക്കിടെ സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ യുഎഇ അധികൃതരുടെ ഔദ്യോഗിക പ്രതികരണം തേടിയിരുന്നു. സ്വർണക്കടത്ത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ രാജ്യം സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്വർണത്തിനും മറ്റ് വിലയേറിയ ലോഹങ്ങൾക്കും പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും യുഎഇ ഉദ്യോഗസ്ഥർ പറഞ്ഞു.
ആഫ്രിക്കയിലെ സ്വർണക്കടത്തിനെക്കുറിച്ച് 2019ൽ വാർത്താ ഏജൻസിയായ റോയിറ്റേഴ്സും അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഓരോ വർഷവും ബില്യൺ ഡോളർ കണക്കിന് മൂല്യമുള്ള സ്വർണം ആഫ്രിക്കയിൽ നിന്നും യഎഇ വഴി കടത്തുന്നുണ്ടെന്നാണ് റോയിറ്റേഴ്സിന്റെ റിപ്പോർട്ടിൽ കണ്ടെത്തിയത്. യുഎസ്, യൂറോപ്പ് അടക്കമുള്ള ലോക മാർക്കറ്റിലേക്കും സ്വർണം ഇതുവഴിയാണ് എത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നികുതി വരുമാനത്തിലെ നഷ്ടം മാറ്റിനിർത്തിയാലും, ഇത്തരത്തിലുള്ള കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതുവഴി നടക്കുന്നുണ്ടെന്ന് സ്വിസ്സൈഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വലിയ അളവിലുള്ള കള്ളക്കടത്ത് സ്വർണം യുഎഇ വഴി കടത്തിക്കൊണ്ടു പോകുന്നതിലൂടെ നിയമപരമായ സാധുത ലഭിക്കുന്നു. സ്വർണ വെളുപ്പിക്കലിന് യുഎഇ സംഭാവന നൽകുന്നത് ഇങ്ങനെയാണെന്ന് സ്വിസ്സെയ്ഡിലെ കമ്മോഡിറ്റീസ് ലീഡറും റിപ്പോർട്ടിന്റെ രചയിതാക്കളിൽ ഒരാളുമായ മാർക്ക് ഉമ്മൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |