സൂപ്പർ ഓവറിൽ ഒമാനെ വീഴ്ത്തി നമീബിയ
ബാർബഡോസ്: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ ഓവറോളം നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഒമാനെ വീഴ്ത്തി നമീബിയ. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ സൂപ്പർ ഓവറിൽ 11 റൺസിനാണ് നമീബിയയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 19.4 ഓവറിൽ 109 റൺസിന് ഓൾ ഔട്ടായി.മറുപടിക്കിറങ്ങിയ നമീബിയയും 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 109 റൺസ്. തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.
വീസിയടി
ഒമാന്റെ ബിലാൽ ഖാൻ എറിഞ്ഞ സൂപ്പർ ഓവറിൽ നമീബിയക്കായി ബാറ്റിംഗിനിറങ്ങിയ ഡേവിഡ് വീസും (4 പന്തിൽ 13) ക്യാപ്ടൻ ജെർഹാർഡ് എരാസ്മസും (2 പന്തിൽ 8) ചേർന്ന് 21 റൺസാണ് അടിച്ചെടുത്തത്. നമീബിയക്കായി സൂപ്പർ ഓവർ എറിഞ്ഞതും ഡേവിഡ് വീസ് തന്നെയായിരുന്നു. വിക്കറ്റ് കീപ്പർ നസീം ഖുഷിയും (2) സ്വീഷൻ മഖ്സൂദും (1) ആണ് ഒമാനായി ബാറ്റിംഗിന് എത്തിയത്. മൂന്നാം പന്തിൽ വീസ് നസീമിന്റെ കുറ്റി തെറിപ്പിച്ചു. പിന്നീട് ക്യാപ്ടൻ അക്വിബ് ഇല്യാസ് (7) ഒരു സിക്സടിച്ചെങ്കിലും ജയിക്കാനത് മതിയാകുമായിരുന്നില്ല. 10 റൺസ് മാത്രം വഴങ്ങിയ വീസ് നമീബിയക്ക് വിജയം സമ്മാനിച്ചു. വീസാണ് കളിയിലെ താരം.
ട്രംപ്കാർഡ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒമാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ പന്തിൽ തന്നെ കാശ്യപ്പ് പ്രജാപതിയെ വിക്കറ്റിന് മുന്നിൽ കുടുക്കിയ റൂബൻ ട്രംപൽമാൻ അടുത്ത പന്തിൽ ഇല്യാസിനെയും (0) എൽബിയാക്കി നമീബീയക്ക് ഇരട്ട ബ്രേക്ക് ത്രൂ നൽകി. തന്റെ അടുത്ത ഓവറിൽ ഖുഷിയേയും (6) ട്രംപൽമാൻ മടക്കിയതോടെ 10/3 എന്ന നിലയിലായി ഒമാൻ. പിന്നീടും തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്ന ഒമാന് വലിയ സ്കോറിലേക്ക് പോകാനായില്ല.ഖാലിദ് കയിൽ (34), സീഷൻ(22) എന്നിവർക്ക് മാത്രമാണ ്അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്. നമീബിയക്കായി ട്രംപൽമാൻ നാലും വീസ് മൂന്ന് വിക്കറ്റും വീഴ്ത്തി.
കൈവിട്ടു
ഓപ്പണർ വാൻ ലിൻഗിനെ (0) ഇന്നിംഗസിലെ ആദ്യ പന്തിൽ തന്നെ പുറത്താക്കി ബിലാൽ ഖാൻ ഒമാനും ബ്രേക്ക് ത്രൂനൽകി. തുടർന്ന് വിക്കോ ഡാവിനും (24), ജാൻ ഫ്രൈലിങ്കും (45) ചേർന്ന് നമീബിയയെ കരകയറ്റി. അവസാന ഓവറിൽ നമീബിയയ്ക്ക് ജയിക്കാൻ 5 റൺസ് മതിയായിരുന്നു. എന്നാൽ ആ ഓവർ എറിഞ്ഞ മെഹ്റാൻ ഖാൻ രണ്ട് വിക്കറ്റ് ഉൾപ്പെടെ നേടി നമീബിയയെ പ്രതിസന്ധിയിലാക്കി.
അവസാന പന്തിൽ അവർക്ക് ജയിക്കാൻ 2 റൺസ് വേണമായിരുന്നു. പന്ത് ബീറ്റണായെങ്കിലും വിക്കറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന കീപ്പർ ഖുഷിക്ക് പന്ത് കൈപ്പിടിയിലാക്കാനായില്ല. ദേഹത്ത് തട്ടിത്തെറിച്ച പന്ത് ഖുഷി എടുക്കുന്നതിനിടെ നമീബിയൻ ബറ്റർമാർ ഒരു റൺസ് ഓടിയെടുത്തു, ഇതിനിടെ റണ്ണൗട്ടിനുള്ള അവസരവും ഖുഷി നഷ്ടപ്പെടുത്തി. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |