ന്യൂഡൽഹി: എൻഡിഎയുടെ ഭൂരിപക്ഷം ഉറപ്പാക്കിയതോടെ മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ തയ്യാറെടുക്കുകയാണ് മോദി. എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ ബിജെപിക്ക് കഴിയാത്ത സാഹചര്യത്തിൽ പ്രതിരോധം, അഭ്യന്തരം, റെയിൽവേ, ധനകാര്യം, റോഡ് തുടങ്ങി സുപ്രധാന വകുപ്പുകൾ സഖ്യകക്ഷികൾക്ക് വിട്ട് കൊടുക്കേണ്ടിവരും. ഈ വകുപ്പുകൾ സഖ്യകക്ഷികൾക്ക് കിട്ടിയെ പറ്റുവെന്ന കടുംപിടിത്തത്തിലാണ് അവർ.
അധികാരം നിലനിർത്തണമെങ്കിൽ സഖ്യകക്ഷികൾക്ക് മുന്നിൽ തലകുനിച്ച് നിൽക്കേണ്ട സാഹചര്യമാണ് ബിജെപിക്ക്. 16 സീറ്റുള്ള തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവും 12 സീറ്റുള്ള ജെഡിയു നേതാവ് നിതീഷ്കുമാറും ബിജെപിയോട് വൻ ഉപാധി വച്ചെന്നാണ് റിപ്പോർട്ട്. ആവശ്യപ്പെടുന്നത് സ്പീക്കർ പദവിയും സുപ്രധാന വകുപ്പുകളുള്ള മന്ത്രിസ്ഥാനങ്ങളുമാണ്.
റെയിൽവേ, കൃഷി, വ്യവസായം, രാസവള മന്ത്രാലയങ്ങളിൽ കാബിനറ്റ് മന്ത്രിസ്ഥാനവും ബീഹാറിന് പ്രത്യേക പദവി, രാജ്യമെങ്ങും ജാതി സെൻസസ് തുടങ്ങിയ ആവശ്യങ്ങളും ജെഡിയു ഉന്നയിക്കുന്നുണ്ട്. ഒന്നും രണ്ടും മോദി സർക്കാരിൽ ബിജെപി കൈവശം വച്ച ലോക്‌സഭാ സ്പീക്കർ പദവി വേണമെന്നാണ് ടിഡിപിയുടെ മുഖ്യ ഉപാധി. ടിഡിപി നേതാവ് ജിഎംസി ബാലയോഗി വാജ്പേയി സഖ്യസർക്കാരിൽ സ്പീക്കർ ആയിരുന്നത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. നിതീഷ് മൂന്ന് കാബിനറ്റ് മന്ത്രിമാരെ ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്.
കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിയാകുമെന്ന് ഉറപ്പാണ്. കാബിനറ്റ് റാങ്ക് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൾ മണ്ഡലത്തിൽ നിന്ന് തോറ്റതിനാൽ വി മുരളീധരനെ മന്ത്രിയാകുമെന്ന് ഉറപ്പില്ല. എന്നാൽ തിരുവനന്തപുരത്ത് കാര്യമായ മുന്നേറ്റം നടത്തിയ രാജീവ് ചന്ദ്രശേഖറിന് സുപ്രധാന വകുപ്പ് നൽകാനാണ് സാദ്ധ്യത.
റോഡ് ഗതാഗതം, ഗ്രാമവികസനം,വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിട-നഗരകാര്യം, കൃഷി, ജലശക്തി, ഐടി ആൻഡ് ടെലികോം എന്നിവയിൽ കാബിനറ്റ് റാങ്കും ധനകാര്യത്തിൽ സഹമന്ത്രി സ്ഥാനവുമാണ് ചന്ദ്രബാബുനായിഡു ആവശ്യപ്പെടുന്നത്. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടർന്നേക്കും. രാജ്‌നാഥ് സിംഗ് പ്രതിരോധത്തിൽ തന്നെ തുടർന്നേക്കുമെന്നും സൂചനയുണ്ട്. സഖ്യകക്ഷികൾ ആരും പ്രതിരോധം ആവശ്യപ്പെട്ടിട്ടില്ല. നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, എസ്.ജയശങ്കർ, അശ്വനി വൈഷ്ണവ്, പിയൂഷ് ഗോയൽ, രവിശങ്കർ പ്രസാദ്, കിരൺ റിജിജു, ധർമ്മേന്ദ്ര പ്രധാൻ, ജിതേന്ദ്ര സിംഗ്, ഭൂപേന്ദ്ര യാദവ്, ഹർദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇവർക്ക് നൽകുന്ന വകുപ്പ് വ്യക്തമല്ല.
ഏഴ് സീറ്റുള്ള ശിവസേന ഷിൻഡെ വിഭാഗം, അഞ്ച് സീറ്റുള്ള ചിരാഗ് പസ്വാന്റെ എൽജെപി എന്നിവരും കൂടുതൽ ഉപാധികൾ ബിജെപിക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. ഒരു കാബിനറ്റ് ഉൾപ്പെടെ രണ്ട് മന്ത്രിസ്ഥാനമാണ് ചിരാഗ് ചോദിക്കുന്നതെന്നാണ് വിവരം. സഖ്യ കക്ഷികളുടെ ആവശ്യങ്ങൾ നിറവേറ്റി മൂന്നാം ടേം പൂർത്തിയാകുക എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ ഒരു വെല്ലുവിളിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |