പത്തനംതിട്ട : കോഴ്സ് പൂർത്തിയാകാത്തതിനാൽ സംസ്ഥാനത്ത് ഡി എൽ.എഡ് (ഡിപ്ളോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ) വിദ്യാർത്ഥികളുടെ ഡിഗ്രി പ്രവേശനം പ്രതിസന്ധിയിലായി. ടി.ടി.ഐകളിൽ (ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) രണ്ടുവർഷ കോഴ്സ് സെപ്തംബറിലേ പൂർത്തിയാകൂ. ജൂണിൽ ആരംഭിച്ച് മാർച്ചിൽ അവസാനിക്കുന്ന രീതിയിലായിരുന്നു കൊവിഡിന് മുമ്പുവരെ
കോഴ്സ് നടന്നത്. അന്ന് ഡിഗ്രി പ്രവേശനത്തിന് കഴിയുമായിരുന്നു. രണ്ടു വർഷമായി ഒക്ടോബറിൽ തുടങ്ങി സെപ്തംബറിലാണ് പൂർത്തിയാകുന്നത്.
സർവകലാശാലകളിൽ ഡിഗ്രി പ്രവേശന നടപടികൾ ജൂലായിൽ പൂർത്തിയാകും. ഈ സമയം ഡിഎൽ.എഡ് വിദ്യാർത്ഥികൾ ടീച്ചിംഗ് പ്രാക്ടീസിലും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലുമായിരിക്കും. ഡിഗ്രി പ്രവേശനത്തിന് ടി.ടി.ഐയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അനിവാര്യവുമാണ്. ഇതുകാരണം മെരിറ്റ് അടിസ്ഥാനത്തിൽ ഡിഗ്രിക്ക് പ്രവേശനം ലഭിക്കാൻ സാദ്ധ്യതയില്ല. മാനേജ്മെന്റ് സീറ്റുകളിൽ വൻതുക മുടക്കേണ്ടിവരും. അല്ലെങ്കിൽ അടുത്ത വർഷത്തേക്ക് കാത്തിരിക്കണം.
സ്പെഷ്യൽ ഓർഡർ നൽകണം
ഉന്നത പഠനത്തിന് അപേക്ഷിക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അടിയന്തരമായി നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ ഓർഡർ ഇറക്കിയത് കഴിഞ്ഞ വർഷം ഡിഎൽ.എഡ് വിദ്യാർത്ഥികൾക്ക് തുണയായിരുന്നു. ഇത്തവണയും ഉത്തരവ് ഇറക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കോഴ്സ് ജൂണിൽ തുടങ്ങി മാർച്ചിൽ അവസാനിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുകയും വേണം.
ടി.ടി.സി മാറി ഡിഎൽ.എഡ്
അദ്ധ്യാപക പരിശീലന കോഴ്സായ ടി.ടി.സി പേരുമാറിയാണ് ഡിഎൽ.എഡ് ആയത്. എൽ.പി, യു.പി അദ്ധ്യാപക ജോലിക്കുള്ള കോഴ്സാണിത്. സംസ്ഥാനത്ത് ഗവ, എയിഡഡ്, സ്വാശ്രയ മേഖലകളിലായി 202 ട്രെയിനിംഗ് സ്കൂളുകളുണ്ട്. അൻപത് ശതമാനം മാർക്കോടെ പ്ളസ് ടു വിജയമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |