ആലപ്പുഴ : പുത്തൻഅദ്ധ്യയന വർഷത്തിലും കരുതലിന്റെ പാഠവുമായി 'ചിൽഡ്രൻ ഫോർ ആലപ്പി - ഒരുപിടി നന്മ' പദ്ധതി ജില്ലയിൽ പുനരാരംഭിച്ചു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും പണമില്ലാതെ വിഷമിക്കുന്ന മൂവായിരത്തിലധികം കുടുംബങ്ങളിലേക്കാണ് ആലപ്പുഴയിലെ വിദ്യാർത്ഥികൾ ആഹാരസാധനങ്ങൾ എത്തിക്കുന്നത്.
വി.ആർ.കൃഷ്ണതേജ ജില്ലാ കളക്ടറായിരിക്കെ, 2023 ഫെബ്രുവരി മുതൽ സ്കൂളുകളിൽ ആവിഷ്കരിച്ച പദ്ധതിയാണ് മുടക്കമില്ലാതെ തുടരുന്നത്. പലരീതീയിൽ അവശത അനുഭവിക്കുന്ന അതിദരിദ്ര കുടുംബങ്ങളെ അല്പമെങ്കിലും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാ മാസത്തിലും ആദ്യത്തെ തിങ്കളാഴ്ച്ചയാണ് സ്കൂളുകളിൽ വിഭവ സമാഹരണം. പണമൊഴികെ വീട്ടാവശ്യത്തിനുള്ള എന്ത് സാധനസാമഗ്രികളും കുട്ടികൾക്ക് കൊണ്ടുവരാം. പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പാക്കറ്റ് ഫുഡ് എന്നിവയ്ക്കാണ് മുൻതൂക്കം നൽകുന്നത്. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പടെയുള്ള എണ്ണൂറോളം വിദ്യാലയങ്ങൾ പദ്ധതിയിൽ കൈകോർത്തിട്ടുണ്ട്.
ഗുണഭോക്താക്കൾ: 3634 കുടുംബങ്ങൾ
പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങൾ : 800
പദ്ധതി ലക്ഷ്യങ്ങൾ
കുട്ടികൾ വഴി ദാരിദ്ര്യ നിർമ്മാർജ്ജനം
മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കി അതിദരിദ്ര പട്ടികയിൽ നിന്നൊഴിവാക്കുക
പുതിയ കുടുംബങ്ങളെ കണ്ടെത്തി സഹായമെത്തിക്കുക
പദ്ധതിയിലേക്ക് കുട്ടികളെ ആരെയും നിർബന്ധിക്കാറില്ല. പക്ഷേ ഒരുപാട് രക്ഷിതാക്കൾ സഹകരിക്കുന്നുണ്ട്. എല്ലാ മാസവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
- എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |