തിരുവനനന്തപുരം : കുവൈറ്റ് സിറ്റിയിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ അടിയന്തര സഹായത്തിനായി നോർക്ക റൂട്ട്സ് ഗ്ലോബൽ കോണ്ടാക്ട് സെന്റർ തുടങ്ങി. കുവൈറ്റിൽ ഹെൽപ് ഡെസ്കും ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണിത്. മരണമടഞ്ഞവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഇടപെടൽ നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തു.
പ്രവാസി കേരളീയർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തു നിന്നും, മിസ്സ്ഡ് കോള് സർവ്വീസ്) ബന്ധപ്പെടാം.പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കും മറ്റ് അടിയന്തര സഹായങ്ങൾക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പർക്കത്തിലാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പ്രവാസി മലയാളിയുടെ കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലാണ് 11 മലയാളികൾ അടക്കം 49 പേർ മരിച്ചത്. തെക്കൻ കുവൈറ്റിലെ അഹ്മ്മദി ഗവർണറേറ്റിലെ മാംഗഫിൽ തിരുവല്ല നിരണം സ്വദേശി കെ.ജി. എബ്രഹാം മാനേജിംഗ് ഡയറക്ടറായ എൻ. ബി.ടി.സി കമ്പനിയുടെ ക്യാമ്പിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. ഇന്ന് പ്രാദേശിക സമയം പുലർച്ചെ 4.30 (ഇന്ത്യൻ സമയം രാവിലെ 7ന്) ആയിരുന്നു സംഭവം. കത്തിക്കരിഞ്ഞതിനാൽ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.25 മലയാളികൾ മരിച്ചെന്നും സൂചനയുണ്ട്. പ്രാണരക്ഷാർത്ഥം മുകൾ നിലകളിൽ നിന്ന് താഴേക്ക് ചാടിയവർ വീണ് തല ചിതറി മരിച്ചു. മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടുലക്ഷം രൂപവീതം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |