വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടാനും തൊഴിൽ ചെയ്യാനും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം യുവതലമുറ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. കേരളത്തിലെ താളംതെറ്റിയ തൊഴിൽ സമ്പ്രദായവും തൊഴിലില്ലായ്‌മയും യുവതലമുറയുടെ കുടിയേറ്റത്തിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്. മെച്ചപ്പെട്ട വരുമാനവും ജീവിതസാഹചര്യങ്ങളുമാണ് വിദേശജീവിതം സ്വപ്നം കാണാൻ യുവതലമുറയെ പ്രേരിപ്പിക്കുന്ന മറ്റ് ഘടകങ്ങൾ. വിദ്യാഭ്യാസത്തിനനുസരിച്ചുള്ള തൊഴിൽ ലഭിക്കാത്തതും വിദേശത്തേയ്ക്ക് ചേക്കേറാൻ യുവതലമുറയെ പ്രേരിപ്പിക്കുന്നു. കേരളത്തിൽ നിന്ന് വിദേശത്തേയ്ക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരിക്കുന്നതായി വ്യക്തമാക്കുകയാണ് തിരുവനന്തപുരത്തുനടന്ന ലോക കേരള സഭയിൽ അവതരിപ്പിച്ച കേരള കുടിയേറ്റ സർവേ റിപ്പോർട്ട്.
കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് (കെഎംഎസ്)
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആന്റ് ഡവലപ്പ്‌മെന്റിന്റെ സാങ്കേതിക സഹകരണത്തോടെ ഗുലാട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ടാക്‌സേഷനാണ് കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. 1998ലാണ് ആദ്യമായി സർവേ നടത്തിയത്. എല്ലാ അഞ്ചുവർഷവും കൂടുമ്പോഴാണ് സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കുക. കേരളത്തിലെ 14 ജില്ലകളിൽ നിന്നും 77 താലൂക്കുകളിൽ നിന്നുമായി 20,000 വീടുകളെ സാമ്പിളുകളായി കണക്കാക്കിയാണ് വിവരശേഖരം നടത്തുക.
സംസ്ഥാനത്തെ കുടിയേറ്റ രീതികളിലുള്ള ആഴത്തിലുള്ള വിശകലനമാണ് സർവേയിൽ ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വിപുലമായ സാമൂഹിക-സാമ്പത്തിക പഠനമായാണ് കെഎംഎസിനെ കണക്കാക്കുന്നത്.
പ്രധാന കണ്ടെത്തലുകൾ
കാരണങ്ങൾ
കൊവിഡ് മൂലമുണ്ടായ തൊഴിൽനഷ്ടം കാരണമാണ് മിക്കവാറും പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നതെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നു. സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 18.4 ശതമാനം പേർ ജോലി നഷ്ടപ്പെട്ടതായി വ്യക്തമാക്കുന്നു. 13.8 ശതമാനം പേർ കുറഞ്ഞ വേതനം, 7.5 ശതമാനം മോശം തൊഴിൽ സാഹചര്യങ്ങൾ, 11.2 ശതമാനം പേർ രോഗം അല്ലെങ്കിൽ അപകടങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി. കേരളത്തിൽ ജോലി ചെയ്യാനുള്ള ആഗ്രഹം (16.1ശതമാനം), ഗൃഹാതുരത്വം (10.2ശതമാനം), വിരമിക്കൽ (12.1ശതമാനം) എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങൾ.
കേരളത്തിലെ യുവാക്കൾക്ക് ഗൾഫ് ആകർഷകമായ സ്ഥലമല്ലാതായി മാറിയെന്ന് സർവേയിൽ വ്യക്തമാക്കുന്നു. 1970കളിലെ എണ്ണ ഉത്‌പാദനത്തിന്റെ കുതിച്ചുചാട്ടത്തിന് പിന്നാലെ ധാരാളം മലയാളികൾ ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു. 70 കളിലും 80 കളിലും അവിടെ സ്ഥിരതാമസമാക്കിയവർ തങ്ങളുടെ മക്കൾ യൂറോപ്പിലേക്കോ കാനഡയിലേക്കോ യുഎസിലേക്കോ കുടിയേറിയതിന് പിന്നാലെ കേരളത്തിലേയ്ക്ക് തന്നെ തിരിവരുന്ന പ്രവണതയാണ് കാണുന്നത്. കൂടാതെ ഗൾഫ് രാജ്യങ്ങളിലെ മിക്കവാറും കമ്പനികളും മുൻകാലങ്ങളിൽ അധികമായി നിയമനങ്ങൾ നടത്തിയതിനാൽ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാകാത്ത നിലയിലാണ്.
മാത്രമല്ല, അമേരിക്കൻ, യൂറോപ്യൻ സർവ്വകലാശാലകളിൽ നിന്ന് വിദ്യാഭ്യാസവും പരിശീലനവും നേടിയ അറബ് യുവാക്കൾ ബാങ്കിംഗ്, ഐടി, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി മേഖലകൾ കയ്യടക്കുന്നതും ഇന്ത്യൻ യുവാക്കൾക്ക് തിരിച്ചടിയാവുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |