മഞ്ചേരി : മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതി (രണ്ട്) ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകളിലായി 107 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. അരീക്കോട് സ്വദേശിയായ 41കാരനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്.
ഭാര്യയും രണ്ടു കുട്ടികളുമൊത്ത് താമസിച്ചു വരുന്ന വീട്ടിൽ വച്ചാണ് പ്രതിയുടെ ലൈംഗികാതിക്രമം. പത്താമത്തെ വയസു മുതൽ 17-ാം വയസുവരെ പീഡനം തുടർന്നു. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പിതാവു തന്നെയാണ് അരീക്കോട് ആശുപത്രിയിൽ കാണിച്ചത്. കുട്ടി ഗർഭിണിയാണെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതോടെയാണ് പീഡന വിവരം പുറത്താകുന്നത്. ഡോക്ടർമാരുടെ ഉപദേശ പ്രകാരം ഗർഭം അലസിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പരാതിയിൽ അരീക്കോട് പൊലീസ് കേസ്സെടുത്തു. റിമാൻഡിലായ പ്രതി പരാതിക്കാരിയെ സ്വാധീനിക്കുമെന്നതിനാൽ കേസ് തീരും വരെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.
ജീവപര്യന്തം തടവെന്നാൽ പ്രതിയുടെ ജീവിതാവസാനം വരെ എന്നാണെന്ന് കോടതി പ്രത്യേകം എടുത്തു പറഞ്ഞു. പ്രതി പിഴ അടക്കുകയാണെങ്കിൽ പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. എ.എൻ മനോജ് 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |