കൽപ്പറ്റ: കോളനി പേര് മാറ്റം പട്ടിക വർഗക്കാരുടെ കൂടി അഭിപ്രായം കേട്ടശേഷമെന്ന് നിയുക്ത മന്ത്രി ഒ.ആർ. കേളു. കോളനി എന്ന പേര് മാറ്റാനുള്ള തീരുമാനത്തെ ആദിവാസികൾ സ്വാഗതം ചെയ്യുന്നുണ്ടെന്നും കൽപ്പറ്റയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഒറ്റയടിക്ക് നടപ്പാക്കില്ല. നിലവിൽ പല വ്യക്തികളുടെയും വിഭാഗങ്ങളുടെയും പേര് ചേർത്താണ് അറിയപ്പെടുന്നത്. പുതിയ പേര് അടിച്ചേൽപ്പിക്കില്ല. ഇതിനായി അഭിപ്രായ സമന്വയം ഉണ്ടാക്കും. ആദിവാസികളുടെ ഉന്നമനത്തിനായി പരമാവധി ഇടപെടും. വയനാട്ടിലെ മൃഗശല്യം പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതിനായി വനം വകുപ്പുമായി ആലോചിച്ച് തുടർപ്രവർത്തനങ്ങൾ നടത്തും. വയനാട്ടിലെ സാഹചര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ കേളുവിനെ ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.വി ബേബി, എ.എൻ. പ്രഭാകരൻ, കെ. റഫീഖ്, പി.കെ സുരേഷ്, വി. ഉഷാകുമാരി എന്നിവരും മന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നു.
കേളു സി.പി.എമ്മിലെ തമ്പ്രാൻ
നയത്തിന്റെ ഇര: കെ. സുരേന്ദ്രൻ
പാലക്കാട്: ഒ.ആർ. കേളു സി.പി.എമ്മിന്റെ തമ്പ്രാൻ നയത്തിന്റെ ഇരയാണെന്നും മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകൾ ഒഴിവാക്കിയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. പട്ടികവർഗക്കാരോടുള്ള നീതിനിഷേധമാണിത്. കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം കേളുവിന് നൽകണം. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയിക്കുന്ന സ്ഥാനാർത്ഥിവരും. ലോക്സഭ തിരഞ്ഞെടുപ്പിൽ നിന്ന് ഊർജ്ജം കിട്ടിയിട്ടുണ്ട്. പാലക്കാട് ഇത്തവണയും ക്രോസ് വോട്ട് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
എസ്.എൻ.ഡി.പി, ക്രിസ്ത്യൻ വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചെന്ന എം.വി. ഗോവിന്ദന്റെ പരാമർശം പ്രകോപനപരമാണ്. സി.പി.എമ്മിന്റെ തോൽവിയെ ന്യായീകരിക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. ലീഗ് പോലും നടത്താത്ത പ്രീണനമാണ് സി.പി.എമ്മിന്റേത്. വർഗീയ പ്രീണനം തുടർന്നാൽ സി.പി.എമ്മിന് നിലനിൽപ്പുണ്ടാകില്ല. വെള്ളാപ്പള്ളിയെയും ക്രിസ്ത്യൻ ബിഷപ്പുമാരെയും ഭീഷണിപ്പെടുത്തുന്നത് വിലപ്പോവില്ല. ബി.ജെ.പിക്ക് വോട്ടുചെയ്ത സംഘടനകളെ സംരക്ഷിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |