കൊച്ചി: മദ്ധ്യേഷ്യയിലെയും യൂറോപ്പിലെയും കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് നിർമ്മിത ബുദ്ധി അധിഷ്ഠിതമായ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കി കേരളം ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയായ മെർപ്പ് സിസ്റ്റംസ് ആഗോള വിപണിയിൽ ശ്രദ്ധ നേടുന്നു. വ്യവസായ സ്ഥാപനങ്ങൾക്ക് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സാദ്ധ്യമാക്കുന്ന ചേർത്തല ടെക്‌നോപാർക്ക് ആസ്ഥാനമായ മെർപ്പ് സിസ്റ്റംസ് അമേരിക്കൻ സർക്കാരിന് വേണ്ടി വിവിധ പ്രോജക്ടുകൾ നടപ്പാക്കിയതിന് ശേഷമാണ് ആഗോള വിപണിയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ആഗോള വിപണിയിൽ നിന്നുള്ള അനുകൂല പ്രതികരണം കണക്കിലെടുത്ത് മെർപ്പ് കേരളത്തിൽ നിക്ഷേപം കുത്തനെ കൂട്ടാനൊരുങ്ങുകയാണ്.
മൈക്രോ സോഫ്റ്റിന്റെ നിർമ്മിത ബുദ്ധി ടൂളുകൾ ഉപയോഗിച്ച് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സാദ്ധ്യമാക്കുന്നതിനായി കഴിഞ്ഞ ദിവസം മസ്ക്കറ്റിലെ ടെലികമ്യൂണിക്കേഷൻ സേവനദാതാവായ ഒമാൻടെല്ലുമായി മെർപ്പ് സിസ്റ്റംസ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത ഉയർത്തുന്നതിനും പുതിയ ഡിജിറ്റൽ സേവനങ്ങൾക്ക് രൂപം നൽകുന്നതിനും ഒമാനിലെ മുൻനിര ടെലികോം കമ്പനിയായ ഒമാൻടെല്ലിനെ പ്രാപ്തമാക്കുകയാണ് മെർപ്പ് ചെയ്യുന്നത്.
ഡാറ്റ അനാലിസിസ്, ക്ളൗഡ് കംപ്യൂട്ടിംഗ്, ഉപഭോക്തൃ സേവനം എന്നിവ മെച്ചപ്പെടുത്താൻ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുകയാണ് ധാരണയിലൂടെ ലക്ഷ്യമിടുന്നത്
പ്രേം നായർ
മെർപ്പിന്റെ സഹ സ്ഥാപകൻ,
പാർട്ട്ണർ.
( ആലപ്പുഴ സ്വദേശിയായ പ്രേം നായർ ഇരുപതിലേറെ വർഷമായി അമേരിക്കയിലെ ഐ.ടി മേഖലയിൽ പ്രവർത്തിക്കുകയാണ്.)
മൈക്രോസോഫ്റ്റിന്റെ ലോ-കോഡ് നോ-കോഡ് പ്ലാറ്റ്‌ഫോമായ ഡൈനാമിൿസ്-365 ൽ പ്രാവീണ്യമുള്ള സാങ്കേതികവിദഗ്ദ്ധരെ ലഭിക്കാനില്ലയെന്നതാണ് കേരളത്തിലെ പ്രധാന വെല്ലുവിളി. സംസ്ഥാനത്തെ കാമ്പസുകളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
സുനിൽ സുഗുണൻ
ചീഫ് ടെക്‌നിക്കൽ ആർക്കിടെക്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |