കോഴിക്കോട്: ഛർദിയും വയറിളക്കവും കാരണം ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. കോഴിക്കോട് നാദാപുരത്താണ് സംഭവം. വളയം നീലാണ്ടുമ്മൽ പടിഞ്ഞാറയിൽ സജീവന്റെയും ഷൈജയുടെയും മകൾ ദേവ തീർത്ഥയാണ് ഇന്ന് രാവിലെ പത്ത് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവ തീർത്ഥ. ഛർദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഇന്നലെ കോഴിക്കോട്ടേക്ക് മാറ്റിയത്.
ദേവ തീർത്ഥയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തൃശൂർ പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി അടുതതിടെ മരിച്ചിരുന്നു. കുറ്റിലക്കടവ് സ്വദേശി ഉസൈബ (56) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മരണം. മൂന്നുപീടികയ്ക്ക് സമീപം പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറിലധികം പേർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |