കൽപ്പറ്റ: അഞ്ചുവയസുള്ള മകളുടെ ജീവനും വാരിയെടുത്ത് ഓടി രക്ഷപ്പെട്ടെങ്കിലും അമ്പിളിക്ക് ഭയം വിട്ടുമാറിയിട്ടില്ല. വീട്ടിൽ ഇരച്ചുകയറിയ മലവെള്ളത്തിൽ നിന്ന് മകളെ കോരി എടുക്കുകയായിരുന്നു. കൊച്ചച്ചനും ഭാര്യയും എവിടെയെന്നു പോലുമറിയില്ല. അയൽവാസികളൊക്കെ പോയി. വീട് ഇനിയില്ല. ജനിച്ചു വളർന്ന ചൂരൽമല എന്ന നാട് തന്നെയില്ല.
ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോഴാണ് ഞങ്ങൾ ഉറക്കത്തിൽ നിന്ന് എണീറ്റത്. ഒരു മുന്നറിയിപ്പും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല. മാറിത്താമസിക്കണമെന്നും ആരും പറഞ്ഞില്ല. ചെളിയിൽ നിന്ന് വാരിയെടുത്ത് കൈയിൽ കിട്ടിയ കുപ്പിവെള്ളം കൊണ്ട് മകളുടെ മുഖം കഴുകി. മൂക്കിലും വായിലും മണ്ണ് കയറിയിരുന്നു. അരമണിക്കൂറോളം എന്തുചെയ്യണമെന്നറിയാതെ ആ പരിസരത്തു തന്നെ നിന്നു. പിന്നെ ജീവനും കൊണ്ടോടി. അപ്പോൾതന്നെ രക്ഷാപ്രവർത്തകരെത്തി.
ദുരന്തം അനുഭവിച്ചവർക്ക് പുനരധിവാസം വേണം. എനിക്കിതേ സർക്കാരിനോട് പറയാനുള്ളൂ. വൈകിപ്പിക്കരുത്. അല്ലെങ്കിൽ ഞങ്ങളിനി എന്ത് ചെയ്യും. ഒരു കുടുംബത്തിലൊരാൾക്ക് ജോലികൊടുക്കണം. ഒരു കുടുംബത്തിനൊരു വീടുകൊടുക്കണം- മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് അമ്പിളി നിറകണ്ണുകളോടെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |