ന്യൂഡൽഹി: ഗ്രാമപഞ്ചായത്തുകൾക്ക് 15-ാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ലഭിക്കാനുള്ള വിശദാംശങ്ങൾ കേരളം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം. ഗ്രാന്റ് നൽകാതെ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളെ കേന്ദ്രം അവഗണിക്കുന്നുവെന്ന വാർത്തകളെ തുടർന്നാണ് വിശദീകരണം.
15-ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പ്രകാരം, സംസ്ഥാനങ്ങൾ ധനകാര്യ കമ്മീഷൻ രൂപീകരിച്ച് 2024 മാർച്ചിനു മുൻപ് നിയമസഭയിൽ മെമ്മോറാണ്ടം സമർപ്പിക്കേണ്ടതാണ്. ഈ ഭരണഘടനാ വ്യവസ്ഥ പാലിക്കാതെ ഗ്രാന്റ് അനുവദിക്കില്ല.
2024 ജൂൺ 11, ജൂൺ 24 തീയതികളിൽ അയച്ച കത്തുകളിലൂടെ സംസ്ഥാന ധനകാര്യ കമ്മീഷന്റെ വിശദാംശങ്ങൾ നൽകാൻ പഞ്ചായത്തീരാജ് മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.
2023-24 വർഷത്ത ഗ്രാന്റ് ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് (ജി.ടി.സി) സംസ്ഥാന സർക്കാർ സമർപ്പിച്ചത് മന്ത്രാലയം പരിശോധിച്ച് വരുന്നു. 2024–25ലെ ആദ്യ ഗഡു നൽകാൻ സംസ്ഥാന ധനകാര്യ കമ്മീഷൻ സംബന്ധമായ വിശദാംശങ്ങൾ അനിവാര്യമാണ്.
കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾക്ക് 14-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റായി 2015-16 മുതൽ 2019-20 വരെ 3,774.20 കോടി രൂപയും 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റായി 2020–21 മുതൽ 2026–27 വരെ 5,337 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |