പുതുക്കാട് : ദേശീയപാതയോട് ചേർന്ന് കെ.എസ്.ആർ.ടി.സിക്കായി രണ്ട് പഞ്ചായത്തുകൾ കൈമാറിയ കോടികൾ വിലമതിക്കുന്ന നാലരയേക്കറോളം ഭൂമി. ഒരു കാലത്ത് ദീർഘദൂര സർവീസുകളും ആരംഭിച്ചിരുന്ന ഇടം. 2017ലെ ബഡ്ജറ്റിൽ തൃശൂരിന്റെ ഉപഗ്രഹ സാറ്റലൈറ്റ് സ്‌റ്റേഷൻ, പുതുക്കാട് മൊബിലിറ്റി ഹബ്ബ് എന്നിങ്ങനെ വൻപ്രഖ്യാപനങ്ങളോടെ പ്രതീക്ഷകൾ വാനോളമുയർത്തിയ ബസ് സ്റ്റേഷൻ. എന്നാൽ ആരംഭിച്ച് 14 വർഷമായെങ്കിലും പുതിയ വികസന പ്രവർത്തനങ്ങളൊന്നും എത്തിനോക്കാതെ വിറങ്ങലിച്ചു നിൽക്കുകയാണ് പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്.
ഹബ്ബ് ഒന്നും ഇല്ലെങ്കിലും കൂടുതൽ ഇരിപ്പിടങ്ങളും മേൽക്കൂരയുള്ള വെയ്‌റ്റിംഗ് ഷെഡെങ്കിലും നിർമ്മിച്ചാലെന്തായെന്നാണ് വന്നുവന്ന് നാട്ടുകാർ ചോദിക്കുന്നത്. രാത്രി ഏഴ് കഴിഞ്ഞാൽ അടുത്തദിവസം രാവിലെ എട്ട് വരെ സ്റ്റാൻഡിന് മുന്നിൽ ദേശീയ പാതയോരത്ത് നിന്ന് കൈ കാണിക്കാനും ബസുകളുടെ പിറകെ ഓടാനുമാണ് ഇപ്പോൾ ഇവിടെയെത്തുന്ന യാത്രക്കാരുടെ വിധി. രാത്രിയിൽ സ്റ്റാൻഡിൽ ഇറക്കണമെന്ന് സർക്കുലർ നിലനിൽക്കുമ്പോഴും സ്റ്റാൻഡിന് മുമ്പിലാണ് ഇറക്കിവിടുക. മഴയുള്ള സമയങ്ങളിൽ ബുക്ക് ചെയ്തുപോകുന്ന യാത്രക്കാരും ബസിൽ കയറാൻ ബുദ്ധിമുട്ടും. ഡീലക്‌സ് ബസുകൾക്കടക്കം ഫെയർ സ്‌റ്റേജ് ഉണ്ടായിട്ടും ബോർഡിംഗ് പോയിന്റ് നൽകുന്നില്ല. സൂപ്പർ ഡീലക്‌സ് ബസുകൾക്ക് പുതുക്കാട് ഫെയർ സ്‌റ്റേജ് ഉണ്ടായിട്ടും ഊട്ടി, കൊല്ലൂർ, വേളാങ്കണി, ബാംഗ്ലൂർ, മൈസൂർ സർവീസുകൾക്ക് ഇനിയും ബോർഡിംഗ് പോയിന്റുമില്ല.
ദീർഘദൂര സർവീസുകളാകട്ടെ പുതുക്കാട് ഡിപ്പോയ്ക്ക് കീഴിലുണ്ടായിരുന്ന കോട്ടയം ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള സർവീസുകൾ തൃശൂരിലേക്ക് മാറ്റി. പുതിയ സർവീസുകൾ അനുവദിച്ചതുമില്ല. പുതുക്കാട്, കോയമ്പത്തൂർ ബൈപ്പാസ് റൈഡർ മണ്ണുത്തി ചാലക്കുടി സർവീസ് എല്ലാം പുതുക്കാടിന് ലഭിച്ചാൽ ഡിപ്പോയ്ക്ക് ഗുണകരമാകും. പുതുക്കാട് റെയിൽവേ സ്‌റ്റേഷനെയും മണ്ണുത്തി, മുപ്ലിയം, വരന്തരപ്പിള്ളി, ചേർപ്പ് റൂട്ടുകൾ ഉൾപ്പെടുത്തി പുതിയ സർവീസും ഗുണം ചെയ്യും. അളഗപ്പനഗർ, പുതുക്കാട് പഞ്ചായത്തുകൾ സൗജന്യമായി കൈമാറിയ ഭൂമിയിൽ ഷോപ്പിംഗ് കോംപ്ളക്സുകളോ മുമ്പ് പ്രഖ്യാപിച്ച ഇന്ധന പമ്പോ ടീ സ്റ്റാൾ- കാന്റീൻ സൗകര്യങ്ങളോ മറ്റോ ഉണ്ടായാൽ വരുമാനവും ലഭിക്കും. പക്ഷേ ഇപ്പോഴും വികസനം സ്റ്റാൻഡിൽ കയറാൻ അറച്ചുനിൽക്കുകയാണ്.
ബുക്ക് ചെയ്തിട്ടും സ്റ്റാൻഡിന് മുമ്പിലെ റോഡിൽ പോയി കയറേണ്ടി വരുന്നത് കഷ്ടമാണ്. മഴയുള്ള സമയത്ത് നനഞ്ഞാണ് എ.സി ബസിൽ കയറുന്നത്.
അരുൺ ലോഹിദാക്ഷൻ
പുതുക്കാട് - കഴക്കൂട്ടം റൂട്ടിലെ യാത്രക്കാരൻ.
മൊബിലിറ്റി ഹബ് കിഫ്ബിയുടെ ധനസഹായത്തോടെയാണ് നടപ്പാക്കാൻ ഉദേശിച്ചിരുന്നത്. കിഫ്ബിയുടെ മേൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയന്ത്രണവും, കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധിയുമാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ തടസമാകുന്നത്. പദ്ധതി കെ.എസ്.ആർ.ടി.സി ഉപേക്ഷിച്ചിട്ടില്ല.
കെ.കെ.രാമചന്ദ്രൻ
എം.എൽ.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |