തൃശൂർ : കൗമാരക്കാരുടെ സാഹസിക ത്വര മുതലെടുത്ത് ഗുണ്ടാസംഘങ്ങൾ അംഗബലം കൂട്ടുമ്പോൾ ആശങ്കയിലും, ജാഗ്രതയോടെ പൊലീസ് നീക്കം. ഇന്നലെ പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ കാപ്പ കേസ് പ്രതിയായ ഗുണ്ടാ നേതാവിന്റെ പിറന്നാൾ പാർട്ടിക്ക് തേക്കിൻകാട് മൈതാനത്ത് വലിയ സംഘം ഒത്തുകൂടിയതാണ് ആശങ്കയിലാക്കുന്നത്. ഇന്നലെ പ്ലസ് ടു വിദ്യാർത്ഥികളടക്കമുള്ള 32 ഓളം പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ 17 പേരോളം കൗമാരക്കാരാണ്. സിനിമാ സ്റ്റൈലിൽ തേക്കിൻകാട്ടിലേക്ക് രംഗപ്രവേശം ചെയ്യാനിരിക്കേയാണ് പൊലീസിന്റെ നാടകീയ നീക്കം.
നിലവിൽ ഇവർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ ഒട്ടനവധി ക്രിമിനൽ കേസ് പ്രതിയായ ഗുണ്ടാ നേതാവിന്റെ ഒത്തുചേരലിന് പിന്നിൽ ലക്ഷ്യങ്ങളുണ്ടോയെന്ന് പരശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് കൊട്ടേക്കാട് പാടശേഖരത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിൽ ആവേശം മോഡൽ പാർട്ടി നടത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെയുണ്ടായ സംഭവം.
തുടർനടപടികളില്ലാതെ ബോധവത്കരണം
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി പൊലീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആവിഷ്‌കരിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഏതാനും വർഷമായി ജില്ലയിൽ കഞ്ചാവ് മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്നവരിൽ ഭൂരിഭാഗം പേരും 18നും 23നും ഇടയിൽ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ഏതാനും മാസങ്ങൾക്ക് മുമ്പ് നഗരത്തിലെ നിരവധിയിടങ്ങളിൽ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവരെ പിടികൂടിയിരുന്നു. സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള കൗമാരക്കാരെയാണ് ലഹരിയും മറ്റും നൽകി സംഘങ്ങൾ കൂടെക്കൂട്ടുന്നത്. ഇത്തരക്കാർക്ക് കൗൺസലിംഗ് അടക്കം നൽകി ജീവിതമാർഗത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഉന്നത ഉദ്യോഗസ്ഥന് ചുമതലയും നൽകി. ഇത്തരത്തിലുള്ള ആളുകളുടെ കണക്കെടുപ്പും നടന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |