ആലപ്പുഴ: സർവ്വീസ് പെൻഷൻകാർക്ക് എല്ലാ മാസവും ആദ്യ ആഴ്ച്ച വീട്ടിലെത്തിയിരുന്ന പെൻഷൻ തുക ഈ മാസം വൈകി. കേന്ദ്ര പോർട്ടലിൽ പോസ്റ്റ് ഓഫീസുകൾ രജിസ്ട്രേഷൻ നടത്തുന്നതിൽ വരുത്തിയ വീഴ്ച്ചയാണ് ആയിരക്കണക്കിന് പെൻഷൻകാർക്ക് തിരിച്ചടിയായത്.
സാങ്കേതിക തടസ്സങ്ങളാൽ തുക പാസായെത്താൻ വൈകുമെന്ന് ട്രഷറി വകുപ്പ് അറിയിപ്പും ഇറക്കിയിരുന്നു. പെൻഷൻ തുക കൈമാറ്റത്തിനുള്ള കേന്ദ്ര പോർട്ടലിൽ സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾ നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് മണി ഓർഡർ വഴി പെൻഷൻ തുക അയക്കുന്ന സംവിധാനം വൈകിയത്. ശാരീരിക അവശതയും പ്രായാധിക്യവും നേരിടുന്നവരാണ് ബാങ്കിലോ ട്രഷറിയിലോ പോകാതെ മണി ഓർഡർ സംവിധാനത്തെ ആശ്രയിക്കുന്നത്. ഇതിൽ സർവീസ് പെൻഷനും കുടുംബ പെൻഷനും ഉൾപ്പെടും. സാധാരണ ഗതിയിൽ ഓരോ മാസവും അഞ്ചാം തീയതിക്കകം പണം ലഭിക്കുമായിരുന്നു.
പഴി കേട്ട് പോസ്റ്റൽ ജീവനക്കാർ
1.പെൻഷൻ തുക വീട്ടിലെത്താതിരുന്നതോടെ, പോസ്റ്റൽ ജീവനക്കാർ പണമെടുത്ത് മറിച്ചുവെന്ന ആക്ഷേപവും ചില ഗുണഭോക്താക്കൾ ഉയർത്തി
2.ഈ മാസം പെൻഷൻ വീട്ടിലെത്താൻ വൈകുമെന്ന് ട്രഷറി ഡയറക്ടർ ഉത്തരവിറക്കിയെങ്കിലും, പലരും വിവരം അറിയാത്തതാണ് തെറ്റിദ്ധാരണ പരത്തുന്നത്
3.കേന്ദ്രം തയാറാക്കിയ പോർട്ടലിൽ ഓരോ പോസ്റ്റ് ഓഫീസും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഇതിന് ശേഷം വൈകാതെ പണം ലഭ്യമാകും
മണി ഓർഡർ തുക ഞങ്ങൾ എടുത്തു മറിച്ചെന്ന ആരോപണം വരെ ഉയർന്നു. സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കമെന്നാണ് അറിയുന്നത്
- പോസ്റ്റ് ഓഫീസ് ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |