കൊല്ലം: രാമൻകുളങ്ങര മൂലങ്കര കാവുംപുറം സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം മരിച്ചത് വ്യാജമദ്യം കഴിച്ചാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി ബന്ധുക്കൾ ശക്തികുളങ്ങര പൊലീസിന് പരാതി നൽകി. മരിച്ച യുവാവിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചകിത്സയിലുള്ള രണ്ട് സുഹൃത്തുക്കളിൽ ഒരാളുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
കാവുംപുറത്തെ ഒഴിഞ്ഞ പുരയിടത്തിൽ ഞായറാഴ്ച വൈകിട്ട് പ്രദേശവാസികളായ അഞ്ച് യുവാക്കൾ ഒരുമിച്ച് മദ്യപിച്ചു. തിങ്കളാഴ്ച രാവിലെ ഇതിൽ ഒരാൾക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഇതിനിടെ സംഘത്തിലെ മറ്റ് രണ്ട് പേർക്ക് കൂടി ശാരീരിക അസ്വസ്ഥതകളുണ്ടായി. ഇതോടെയാണ് മരിച്ച യുവാവിന്റെ ബന്ധുക്കൾ വ്യാജമദ്യ സംശയം ഉന്നയിച്ച് പരാതി നൽകിയത്. അതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ പ്രദേശത്തെ കിണറ്റിൽ നിന്ന് അര ലിറ്ററിന്റെ 12 കുപ്പി ഗോവൻ നിർമ്മിത മദ്യം കണ്ടെത്തി.
അമിതമായി മദ്യപിച്ചതാണ് യുവാവിന്റെ മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ നൽകിയ പ്രാഥമിക വിവരമെന്ന് ശക്തികുളങ്ങര പൊലീസ് പറഞ്ഞു. വിശദമായ റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാവുകയുള്ളൂ. പ്രദേശത്ത് നിന്ന് പിടിച്ചെടുത്ത മദ്യം കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ശക്തികുളങ്ങര പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |