കൊച്ചി: പുറമേനിന്നുള്ള പ്രൊഫഷണൽ കലാകാരന്മാർക്കും സംഘങ്ങൾക്കുമടക്കം കോളേജ് ക്യാമ്പസുകളിൽ കലാപരിപാടികൾ നടത്താൻ അനുമതി നൽകുന്നതിൽ കോളേജ് മേധാവികൾക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2024 ഏപ്രിൽ ഒമ്പതിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിനെതിരെ കൗൺസിൽ ഒഫ് പ്രിൻസിപ്പൽസ് ഒഫ് കോളേജ്സ് ഇൻ കേരള നൽകിയ ഹർജിയിലാണ് ഉത്തരവ്. പ്രിൻസിപ്പലിനെ അഞ്ച് ദിവസം മുമ്പേ വിവരം അറിയിച്ച് പുറമെ നിന്നുള്ളവർക്ക് പരിപാടി നടത്താനും ഇതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ഫണ്ട് പിരിക്കാനും അനുമതി നൽകുന്ന വ്യവസ്ഥയടക്കം ചോദ്യം ചെയ്തായിരുന്നു ഹർജി. ഇതു സ്റ്റേ ചെയ്ത ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ, വിവേചനാധികാരം ഉപയോഗിച്ച് മേലധികാരിക്ക് തീരുമാനമെടുക്കാമെന്നു വ്യക്തമാക്കി.
സർക്കാരും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ് എതിർകക്ഷികൾ.
വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കോളേജ് ഓഡിറ്റോറിയങ്ങൾക്കാവില്ല. ഇത്തരമൊരു സാഹചര്യം നേരിടാൻ കോളേജ് അധികൃതർക്ക് പരിചയവുമില്ല. കുസാറ്റിൽ സംഭവിച്ചതുപോലുള്ള ദാരുണ സംഭവങ്ങളുണ്ടാകാതിരിക്കാൻ ഇത്തരം പരിപാടികൾക്ക് ക്യാമ്പസിൽ വിലക്ക് തുടരണമെന്നായിരുന്നു ഹർജി.
കർക്കട വാവ് ബലി ആഗസ്റ്റ് 3ന്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കടക വാവ് ബലി ആഗസ്റ്റ് മൂന്നിനായിരിക്കുമെന്ന് ബോർഡ് അറിയിച്ചു. കലണ്ടറിൽ കറുത്ത വാവ് നാല് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വിശ്വാസികൾക്ക് ആശയകുഴപ്പമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ബോർഡ് വ്യക്തതവരുത്തിയത്
നവവധുവിനെ ആക്രമിച്ച
കേസിൽ കുറ്റപത്രം
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പരാതി നൽകിയ യുവതി മൊഴി തിരുത്തിയതോടെ കേസ് റദ്ദാക്കാൻ പ്രതിഭാഗം നൽകിയ ഹർജി അടുത്തമാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്.
അഞ്ചു പ്രതികളുണ്ട്. ഒന്നാം പ്രതി രാഹുൽ ജർമനിയിലാണ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്ന് യുവതി മൊഴി മാറ്റിയിരുന്നു. വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ യുവതി ഡൽഹിയിലാണ്. പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്നാണ് പ്രതി ഹൈക്കോടതിയിൽ അറിയിച്ചത്. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹർജിയിൽ സർക്കാരിനും പന്തീരാങ്കാവ് എസ്.എച്ച്.ഒയ്ക്കും പരാതിക്കാരിക്കും കോടതി നോട്ടീസ് അയച്ചിരുന്നു.
രാഹുലിന്റെ അമ്മയും രണ്ടാം പ്രതിയുമായ ഉഷാകുമാരി, സഹോദരിയും മൂന്നാം പ്രതിയുമായ കാർത്തിക, നാലും അഞ്ചും പ്രതികളായ രാജേഷ്, സിവിൽ പൊലീസ് ഓഫീസറായ കെ.ടി. ശരത് ലാൽ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുവെന്നു പറഞ്ഞത് കള്ളമാണെന്ന് നവവധു സോഷ്യൽ മീഡിയയിൽ വീഡിയോയിൽ പറഞ്ഞിരുന്നു. കഴുത്തിലേത് ജന്മനായുള്ള പാടാണെന്നും യൂട്യൂബിലിട്ട പുതിയ വീഡിയോയിൽ യുവതി വ്യക്തമാക്കി. കൈയിലെ പരിക്ക് റിസപ്ഷൻ പാർട്ടിക്ക് ഡാൻസ് കളിച്ചപ്പോൾ പറ്റിയതാണ്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ ബന്ധുക്കളാണ് നിർബന്ധിച്ചത്. പരാതി നൽകാൻ തയ്യാറാവാത്തതുകൊണ്ടാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |