ലക്‌നൗ: കേന്ദ്രത്തിൽ അധികാരത്തിൽ വന്നാലുടൻ, മോദി സർക്കാർ നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. വിരമിച്ച അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യാ മുന്നണിയും സമാജ്‌വാദി പാർട്ടിയും അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 'ഞങ്ങൾ അധികാത്തിൽ വന്നാലുടൻ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയും സൈനികരുടെ ഭാവിവച്ച് കളിക്കുകയും ചെയ്യുന്ന 'അഗ്നിവീർ' സൈനിക റിക്രൂട്ട്‌മെന്റ് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കും. പഴയ റിക്രൂട്ട്‌മെന്റ് മോഡൽ പുനഃസ്ഥാപിക്കും' - അഖിലേഷ് യാദവ് പങ്കുവച്ച എക്സ് പോസ്റ്റിൽ പറയുന്നു.
എന്താണ് അഗ്നിപഥ് പദ്ധതി
കരസേനയിലും നാവികസേനയിലും വ്യോമസേനയിലും 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് പദ്ധതി 2022ലാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. നാലുവർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. കരാർ കാലാവധി പൂർത്തിയാക്കിയായൽ ഓരോ ബാച്ചിൽ നിന്നും 25 ശതമാനം പേർക്ക് റെഗുലർ സർവീസിൽ തുടരാം.
ഇതിലേക്ക് തിരഞ്ഞെടുക്കുന്നവരെ അഗ്നിവീരന്മാർ എന്നാണറിയപ്പെടുന്നത്. ഇവർക്ക് ആറ് മാസത്തെ പരിശീലനവും തുർന്ന് മൂന്നര വർഷത്തെ നിയമനവുമാണ് നൽകുന്നത്.പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാല് വർഷത്തിനുശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപയും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |