SignIn
Kerala Kaumudi Online
Sunday, 06 October 2024 10.10 PM IST

അനന്തപുരിയിൽ രാഷ്ട്രീയ തേജസ്സാകാൻ വീണ്ടും അച്ചുതമേനോൻ

Increase Font Size Decrease Font Size Print Page
unni-kanayi


കണ്ണൂർ: '' മേനോൻ നല്ല ഫുട്ബാൾ കളിക്കാരനാണ്.അതിനൊത്ത ആരോഗ്യത്തോടെയും തലയെടുപ്പോടെയും വേണം ശിൽപ്പം. മുഖത്ത് ചെറിയ പുഞ്ചിരിയും വേണം'' -അച്ചുതമേനോന്റെ വെങ്കലശിൽപത്തിനായി കളിമണ്ണിൽ നിർമ്മിച്ച ആദ്യരൂപം കാണാനെത്തിയ അന്നത്തെ സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ശില്പി ഉണ്ണി കാനായിക്ക് നൽകിയ ഏക നിർദ്ദേശം ഇതായിരുന്നു.
കേരളത്തെ വികസനപാതയിൽ നയിച്ച മുഖ്യമന്ത്രിയായ അച്ചുതമേനോന് തലസ്ഥാനത്ത് ഉചിത സ്മാരകം ഇല്ലെന്ന പരാതിക്ക് പരിഹാരമായി 32 വർഷത്തിനു ശേഷമാണ് പ്രതിമ സ്ഥാപിക്കപ്പെടുന്നത്.പ്രതിമയുടെ മെഴുകുരൂപം കണ്ട മകൻ ഡോ.വി.രാമൻകുട്ടി ചില നിർദ്ദേശങ്ങൾ കൂടി നൽകി. നിർമ്മാണത്തിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി ജി.ആർ.അനിൽ ആദ്യവസാനം മേൽനോട്ടം നൽകി. പഴയ ബ്ലാക്ക് വൈറ്റ് ഫോട്ടോകൾ ആശ്രയിച്ചാണ് ഉണ്ണി കാനായി അച്ചുതമേനോന്റെ പൂർണകായ വെങ്കലശിൽപം നിർമ്മിച്ചത്. പൂർണതയ്ക്കു വേണ്ടി ഒരു മോഡലിനെയും വച്ചു.

പ്രതിമയുമായുള്ള സ്മൃതിയാത്ര കഴിഞ്ഞ ദിവസം പ്രയാണമാരംഭിച്ചു. പ്രശസ്ത അനൗൺസർ കരിവെള്ളൂർ രാജന്റെ മാന്ത്രിക ശബ്ദസഹിതമായിരുന്നു തലസ്ഥാനത്തേക്കുള്ള യാത്ര. പ്രതിമ സ്ഥാപിക്കാനായി 29ന് ശില്പി തിരുവനന്തപുരത്ത് എത്തും. 30ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനാവരണം നിർവഹിക്കും.

ഒരു വർഷം കൊണ്ടാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഉണ്ണി കാനായി ശിൽപം പൂർത്തിയാക്കിയത്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച ഗുരുദേവ പ്രതിമയുടെ ശിൽപിയെക്കുറിച്ചുള്ള അന്വേഷണമാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന ജി.ആർ.അനിലിനെ ഉണ്ണി കാനായിയിൽ എത്തിച്ചത്. കെ.കരുണാകരന്റെ പ്രതിമയ്ക്ക് എതിർവശത്തും ശ്രീനാരായണ ഗുരുവിന്റെ പ്രതിമയോടു ചേർന്നുമാണ് അച്ചുതമേനോന്റെ പ്രതിമ സ്ഥാപിക്കുന്നത്.


വേണ്ടിവന്നത് 900 കിലോ വെങ്കലം

വെങ്കല ശിൽപത്തിന് കരിങ്കൽ നിറമാണ് നൽകിയിരിക്കുന്നത്. മുറിക്കൈ ഷർട്ട്,കണ്ണട, കയ്യിൽ വാച്ച് ധരിച്ചാണ് ശിൽപം. പത്തടി ഉയരം. 900 കിലോ വെങ്കലം ഉപയോഗിച്ചു. 50 ലക്ഷം രൂപയിലേറെ ചെലവിട്ട് സി.അച്യുതമേനോൻ ഫൗണ്ടേഷനാണ് പ്രതിമ നിർമിക്കുന്നത്. പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം സി.പി.ഐക്കുള്ളിൽ രാഷ്ട്രീയ ചർച്ചയ്ക്കിടയാക്കിയിരുന്നു. ലളിത ജീവിതം നയിച്ച
അച്ചുതമേനോന്റെ ആദർശത്തിന് വിരുദ്ധമാണ് പ്രതിമ നിർമ്മാണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.

അഴകളവുകളുടെ ശില്പി

ശില്പനിർമ്മാണത്തിന്റെ അഴകളവുകൾ സ്വായത്തമാക്കിയ ഉണ്ണി കാനായി ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുടെയും ചരിത്രപുരുഷന്മാരുടെയും ശിൽപങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പഠിച്ച സ്‌കൂളിൽ നിർമ്മിച്ച തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമയോടെയായിരുന്നു വൈദഗ്ദ്ധ്യം പുറത്തറിഞ്ഞത്.പിന്നീട് പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിർമ്മിച്ച ഗാന്ധി പ്രതിമ പേരെടുത്തു. ഇതിന് ശേഷം മുപ്പതോളം ഗാന്ധിപ്രതിമകൾ വിവിധയിടങ്ങളിലായി നിർമ്മിച്ചു. മുൻമന്ത്രി ബാലകൃഷ്ണപിള്ളയുടെയും ഗായകൻ എസ്.പി.ബാല സുബ്രഹ്മണ്യത്തിന്റെയും ശിൽപമൊരുക്കുന്നതിന്റെ തിരക്കിലാണിപ്പോൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ACHUTHAMENON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.