പാരിസ്: അൽപം മുമ്പാണ് പാരിസ് ഒളിമ്പിക്സിൽ നിന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് നടപടിയുണ്ടായത്. അമ്പത് കിലോ വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചത്. എന്നാൽ ഭാരപരിശോധനയിൽ നൂറ് ഗ്രാം കൂടുതലായതോടെ അയോഗ്യയാക്കി.
വെറും നൂറ് ഗ്രാം കാരണമാണോ വിനേഷിനെ അയോഗ്യയാക്കിയതെന്ന് ഏവരുടെ മനസിൽ ഉയരുന്ന ചോദ്യമാണ്. എന്നാൽ ഒളിമ്പിക്സിനെ സംബന്ധിച്ച് നിയമങ്ങൾ അത്രത്തോളം പ്രധാനമാണ്.വളരെ ചെറിയൊരു കാര്യമുണ്ടായാൽ പോലും അയോഗ്യരാകുമെന്ന ഉത്തമ ബോദ്ധ്യമുള്ളതിനാൽ ഭക്ഷണമടക്കമുള്ള എല്ലാ കാര്യത്തിലും കായിക താരങ്ങൾ അതീവ ശ്രദ്ധാകുലരാണ്. എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം, കഴിക്കരുതെന്നതിനെപ്പറ്റിയൊക്കെ അവർക്ക് കൃത്യമായ ധാരണയുണ്ട്.
ഒരു ഒളിമ്പ്യന്റെ ഭക്ഷണക്രമം മറ്റുള്ളവരുടെ ഭക്ഷണത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഈ ഭക്ഷണമാണ് അവർക്ക് ആവശ്യമായ എനർജി നൽകുന്നത്. വലിച്ചുവാരി കഴിക്കില്ലെന്ന് മാത്രമല്ല ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ സമയവുമുണ്ട്.
കായിക താരങ്ങളുടെ പരിശീലനത്തിന്റെ ഒരു ഭാഗം പോഷകാഹാരമാണെന്ന് സ്‌പോർട്സ് ഡയറ്റീഷ്യനും ഒഹായോ സ്റ്റേറ്റ് സ്‌പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്‌പോർട്സ് ന്യൂട്രീഷ്യന്റെ ഡയറക്ടറുമായ സാറാ വിക്ക് പറഞ്ഞു.
കായിക ഇനം അനുസരിച്ചാണ് താരങ്ങളുടെ ഭക്ഷണക്രമം തീരുമാനിക്കുന്നത്. സ്പ്രിന്റിംഗ് പോലെയുള്ള ഒരു ഹ്രസ്വകാല കായിക വിനോദത്തിന് പ്രതിദിനം രണ്ടായിരത്തിലധികം കലോറി ആവശ്യമാണ്. നീന്തൽ പോലുള്ള കായിക ഇനത്തിൽ പരിശീലനത്തിനായി പ്രതിദിനം 10,000 കലോറി വരെ വേണ്ടി വന്നേക്കാം.ഒരു താരത്തിന്റെ ഡയറ്റ് പ്ലാൻ ചെയ്യുമ്പോൾ പ്രധാനമായും പരിഗണിക്കുന്നത് കായിക ഇനമാണെന്ന് ടീം കാനഡയിലെ അത്‌ലറ്റുകൾക്കൊപ്പം പ്രവർത്തിക്കുന്ന ഡയറ്റീഷ്യൻ ജോവാന ഇർവിൻ വ്യക്തമാക്കി.
ഡയറ്റ്
മിക്കവാറും എല്ലാ ഒളിമ്പ്യൻ ഡയറ്റുകളും നാല് പ്രധാന കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ്.
1-ഊർജ്ജത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റുകൾ,
2- രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറപ്പാക്കുന്നതിനും മറ്റും ആവശ്യമായ പ്രോട്ടീൻ
3- ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ (മത്സ്യം പോലെ)
4- ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയതും, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതും, ആന്റിഓക്സിഡന്റുകൾ നൽകുന്നതുമായ പഴങ്ങളും പച്ചക്കറികളും.
കഴിക്കുന്നത്
ഒരു ഒളിമ്പിക് മത്സരത്തിന് മുമ്പ് മിക്ക താരങ്ങളും പ്രഭാത ഭക്ഷണമായി അവോക്കാഡോ ടോസ്റ്റ്, സാൽമൺ, മുട്ട, വാഴപ്പഴം ഇതൊക്കെയാണ് കഴിക്കുന്നത്.മത്സരത്തിനാവശ്യമുള്ളതല്ലാതെ, ഡയറ്റീഷ്യൻമാരും പോഷകാഹാര വിദഗ്ധരും അത്‌ലറ്റുകളുടെ വ്യക്തിഗത ഇഷ്ടങ്ങളിലും അവരുടെ ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. താൻ അത്‌ലറ്റിന്റെ ഇഷ്ടങ്ങളും മുഖവിലക്കെടുക്കാറുണ്ടെന്ന് അമേരിക്കയിലെ ഒരു സീനിയർ ഡയറ്റീഷൻ പറയുന്നു.
2020ലെ ഒളിമ്പിക് ഓൾറൗണ്ട് ചാമ്പ്യനായിരുന്ന അമേരിക്കൻ ജിംനാസ്റ്റായ സുനിസ ലീ വൃക്ക രോഗിയായിരുന്നു. മാത്രമല്ല വേറെയും ചില അസുഖങ്ങൾ ഇവരെ അലട്ടിയിരുന്നു. അതിനാൽത്തന്നെ സോഡിയം കുറഞ്ഞ ഭക്ഷണമായിരുന്നു താരത്തിന് നൽകിയിരുന്നത്.
'ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. കാരണം എനിക്ക് മികച്ചതായി തോന്നുന്ന ഭക്ഷണം കഴിച്ചാൽ ഏറ്റവും മികച്ച രീതിയിൽ മത്സരിക്കാൻ എനിക്ക് സാധിക്കും. എനിക്ക് എന്റെ പഴങ്ങളും പച്ചക്കറികളും ഇഷ്ടമാണ്. ഞാൻ കഴിയുന്നത്ര ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നു, പ്രത്യേകിച്ച് മത്സരങ്ങൾക്ക് മുന്നോടിയായി. നല്ല പ്രോട്ടീനും കാർബോ ഹൈഡ്രേറ്റും ലഭിക്കുന്നത് പ്രധാനമാണ്, കാരണം ഞങ്ങൾക്ക് ഊർജം ആവശ്യമാണ്.' സുനിസ ലീ പറഞ്ഞു.
ഉസൈൻ ബോൾട്ടാണ് മറ്റൊരു ഉദാഹരണം. 2008ലെ ബീജിംഗ് ഒളിമ്പിക്സിൽ, അദ്ദേഹം ഓരോ ദിവസവും 100 മക്‌ഡൊണാൾഡ് ചിക്കൻ നഗ്ഗറ്റുകൾ കഴിച്ചു, കാരണം അത്രയും തനിക്ക് ആവശ്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തുടർന്ന് മത്സരത്തിൽ മൂന്ന് സ്വർണം നേടി.
വേണ്ടേ വേണ്ട
എന്നാൽ ഉസൈൻ ബോൾട്ടിന്റെ ഒരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് മിക്കവരും കാണുന്നത്. കാരണം പൊതുവെ എല്ലാ ഒളിമ്പ്യൻമാർക്കും (അവരുടെ കായികക്ഷമതയോ ഭാരമോ പരിഗണിക്കാതെ) പൊതുവായുള്ള ഒരു കാര്യം അവർ വളരെ കുറച്ച് സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നു എന്നതാണ്. ബർഗറുകളും ചിക്കൻ നഗറ്റുകളും പോലെയുള്ള ഫാസ്റ്റ് ഫുഡ് ഇനങ്ങളോട് കർശനമായി നോ പറയുന്നു.
കായിക താരങ്ങൾ മുഖം തിരിക്കുന്ന മറ്റൊന്ന് മദ്യമാണ്. അതിന്റെ ഉപയോഗം പാരീസ് സംഘാടകർ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. മദ്യം നിർജ്ജലീകരണമുണ്ടാക്കും. കൂടാതെ തലവേദന പോലുള്ള അസ്വസ്ഥതകൾക്കും കാരണമായേക്കാം. ഇത് പരിശീലനത്തെ അടക്കം ബാധിക്കാമെന്ന് വിദഗ്ദർ പറയുന്നു.ഒരു ഒളിമ്പ്യന്റെ ഭക്ഷണക്രമം ഒരു സാധാരണക്കാരന് അനുയോജ്യമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |