വടക്കാഞ്ചേരി : ഉരുൾപൊട്ടൽ ഭീതിയിൽ മാരാത്തുകുന്ന് അകമലയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന 81 കുടുംബങ്ങളിൽ 79 കുടുംബങ്ങൾക്കും തിരിച്ചെത്താമെന്ന് വിദഗ്ദ്ധർ. ഇതോടെ നഗരസഭയിലെ മാരാത്തുകുന്ന് അകമലയിലെ ഉരുൾപൊട്ടൽ ഭീതി അകന്നു. കളക്ടർ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്.പ്രദീപ്, സീനിയർ കൺസൾട്ടന്റ് ഡോ.എച്ച്.വിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മൂന്നാം തവണയുമെത്തി പരിശോധന നടത്തിയാണ് റിപ്പോർട്ട് നൽകിയത്. മൂന്ന് ദിവസത്തിനുള്ളിൽ 20 മുതൽ 25 സെന്റീമീറ്റർ വരെ മഴയുണ്ടായാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് നിർദ്ദേശമുണ്ട്.
രണ്ട് കുടുംബങ്ങൾക്ക് വാടകവീട്
ആശങ്ക ഒഴിയുമ്പോഴും രണ്ട് കുടുംബങ്ങളുടെ കണ്ണീർ അടങ്ങുന്നില്ല. തെക്കേപുറത്ത് സതീഷ്, കോമളം എന്നിവർക്ക് സ്വന്തം വീട് നഷ്ടപ്പെടും. ഈ വീട് വാസയോഗ്യമല്ലെന്ന് വിദഗ്ദ്ധ സമിതി വ്യക്തമാക്കി. ഇവർക്ക് നഗരസഭ തത്കാലം വാടകവീട് നൽകും. വീട് പണിയാനും, സ്ഥലം വാങ്ങാനും പത്ത് ലക്ഷം വീതം നൽകാനും കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, കൗൺസിലർ ബുഷ്‌റ റഷീദ്, തഹസിൽദാർ എം.സി.അനുപമൻ, ജിയോളജിസ്റ്റ് ഡോ:എ.കെ.മനോജ്, ഹൈഡ്രോളജിസ്റ്റ് കെ.ലീന, സോയൽ കൺസർവേഷൻ ഓഫീസർ ബിന്ദു മേനോൻ, എൽ.എസ്.ജി. ഡി.എ.ഇ സുജിത്ത് എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 3ന് അകമലയിലെ മുഴുവൻ ജനങ്ങളുടെയും യോഗം നഗരസഭ ഹാളിൽ നടക്കും.
കൈക്കൊള്ളേണ്ട നടപടികൾ ഇവ
മണ്ണിടിഞ്ഞുവീണ ഭൂമിക്ക് മുകളിലെ ഉപയോഗശൂന്യമായ രണ്ട് കിണറുകൾ മൂടണം
പ്രദേശത്തെ രണ്ട് കോൺക്രീറ്റ് റോഡുകളുടെ വശങ്ങളിൽ വെള്ളം ഒഴുകി താഴേക്കെത്തുന്നതിന് ഓട നിർമ്മിക്കണം
ദീർഘകാല അടിസ്ഥാനത്തിൽ പ്രദേശം സുസ്ഥിരമാക്കുന്നതിന് ലഘുനീർത്തട പദ്ധതി നടപ്പാക്കണം
ഇതിന് ഫണ്ട് ലഭ്യമാക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കി സമർപ്പിക്കണം
അകമലയിൽ വിദഗ്ദ്ധ സംഘം ഇന്നലെ നടത്തിയ സന്ദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |