ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഡൽഹിയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരൻ റിസ്വാൻ അബ്‌ദുൾ ഹാജി അലി പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ച ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും മൊബൈൽ ഫോണുൾപ്പെടെയുള്ളവയും പിടിച്ചെടുത്തു.
കൊടുംകുറ്റവാളിയായ ഇയാൾക്കായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കുകയും വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഡൽഹി ദര്യഗഞ്ച് സ്വദേശിയാണ്.
പൂനെ ഐ.എസ് ഘടകം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഇയാളും മറ്റ് അംഗങ്ങളും ഡൽഹി, മുംബയ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും വി.ഐ.പി മേഖലകളിലും ആക്രമണം ലക്ഷ്യമിട്ട് സന്ദർശനം നടത്തിയിരുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം പൂനെ പോലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ഇയാൾക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഐ.എസുമായും അൽഖ്വയ്ദയുമായും ബന്ധമുള്ള ഭീകരരുടെ പോസ്റ്ററുകൾ വിവിധ സ്ഥലങ്ങളിൽ പതിച്ചിട്ടുണ്ട്.
അതിനിടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരെ രണ്ടുതല പരിശോധനകൾക്ക് വിധേയമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |