ന്യൂഡൽഹി: ക്യാമ്പസിനുള്ളിൽ ഹിജാബ് വിലക്കിയ മുംബയിലെ സ്വകാര്യ കോളേജിന്റെ നടപടി സ്റ്റേ ചെയ്‌ത് സുപ്രീകോടതി. എൻ.ജി ആചാര്യ ആൻഡ് ഡി.കെ മറാത്തെ കോളേജിന്റെ നടപടിയാണ് വിലക്കിയത്. ബോംബെ ഹൈക്കോടതി ഇടപെടാത്ത സാഹചര്യത്തിൽ മുസ്ലിം സമുദായത്തിലെ മൂന്ന് വിദ്യാർത്ഥിനികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോളേജിന്റെ നടപടിയിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. മതം വെളിപ്പെടുമെന്ന കാരണം പറഞ്ഞാണ് വിലക്ക്. അങ്ങനെയെങ്കിൽ പേരുകളും മതം ഏതാണെന്ന് വ്യക്തമാക്കുന്നതല്ലേ? പേരിന് പകരം അക്കങ്ങൾ തരാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുമോയെന്നും കോടതി ചോദിച്ചു. തിലകമിടുന്നവരെയും അനുവദിക്കില്ലെന്ന് പറയുമോ ? സ്വാതന്ത്ര്യം ലഭിച്ച് ഇത്രയധികം വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ ഇത്തരം നിർദ്ദേശങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും കോടതി കൂട്ടിച്ചേർത്തു. കോളേജിന് ഉൾപ്പെടെ നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, വിഷയം നവംബറിൽ വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |