ബ്രസീലിയ: ബ്രസീലിലെ സാവോ പോളോയിലെ വിൻഹെഡോയിൽ ജനവാസ മേഖലയിൽ യാത്രാവിമാനം തകർന്നുവീണ് 62 മരണം
. 58 യാത്രക്കാരും നാല് ജീവനക്കാരുമായി പറന്ന വോപാസ് ലിൻഹാസ് ഏരിയസ് എയർലൈനിന്റെ ഇരട്ട എൻജിൻ എ.ടി.ആർ - 72 വിമാനമാണ് തകർന്നത്. നിലവിൽ ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബ്രസീൽ സിവിൽ ഡിഫൻസ് അറിയിച്ചു. എല്ലാവരും മരിച്ചെന്ന റിപ്പോർട്ടാണ് ലഭിച്ചതെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയും സ്ഥിരീകരിച്ചു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.55നായിരുന്നു (പ്രാദേശിക സമയം ഉച്ചയ്ക്ക് 1.25) അപകടം. വിമാനം ലാൻഡ് ചെയ്യാൻ പത്ത് മിനിറ്റ് മാത്രമാണുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടമായി കുത്തനെ പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകട ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നാലെ വിമാനം ചിന്നിച്ചിതറി. മേഖലയിൽ വൻ തീപിടിത്തമുണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നു. പ്രദേശവാസികളിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകട കാരണം വ്യക്തമല്ല. പരാന സംസ്ഥാനത്തെ കാസ്കാവലിൽ നിന്ന് സാവോ പോളോയിലെ ഗ്വാരുലോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനത്തിന് 14 വർഷം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ബ്രസീലിയൻ അധികൃതർ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |