മലപ്പുറം: ബ്രോയിലർ ചിക്കൻ വില കുത്തനെ കുറഞ്ഞതോടെ നഷ്ടക്കയത്തിൽ മുങ്ങി കോഴി ഫാം മേഖല. ഇന്നലെ 60 65 രൂപയ്ക്കാണ് ഫാമുകളിൽ നിന്ന് ഏജന്റുമാർ കോഴികളെ വാങ്ങിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിറുത്തുന്നത് തീറ്റയിനത്തിൽ വീണ്ടും നഷ്ടം വരുത്തും.
ഏതാനം മാസങ്ങളായി കോഴി വില ഉയർന്നു നിൽക്കുന്നത് മുന്നിൽ കണ്ട് ഫാമുകളിൽ വലിയ തോതിൽ കോഴികളെ വളർത്തിയതാണ് കോഴി കർഷകർക്ക് വിനയായത്.ഒരാഴ്ച മുമ്പ് വരെ ഒരു കിലോ കോഴിയിറച്ചിക്ക് 230 മുതൽ 260 രൂപ വരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഈടാക്കിയിരുന്നത്. ഉത്പാദനം കൂടി ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കാൻ തുടങ്ങിതോടെ പൊടുന്നനെ വില കുറഞ്ഞു. മഴക്കാലം കോഴികളുടെ വളർച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ്. തൂക്കവും കൂടും. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് കോഴിക്കച്ചവടക്കാർ പറയുന്നത്.
തുടക്കം തന്നെ നഷ്ടം
ഇത്തവണ നഷ്ടം നേരിട്ടവരിൽ ഏറെയും പുതുതായി ഈ രംഗത്തേക്ക് വന്ന പ്രവാസികളാണെന്നാണ് കോഴി കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.35 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 40 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുന്നവർക്ക് ചെലവ് തുക പോലും തിരിച്ചുകിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 90100 രൂപ ചെലവാകും.ഫാമുകളിൽ കിലോയ്ക്ക് 130 140 രൂപയെങ്കിലും ലഭിച്ചാലേ മുന്നോട്ടുപോകാനാവൂ. അതേസമയം വില കുത്തനെ കുറഞ്ഞതോടെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ തന്നെ ഒരുകിലോ കോഴിയിറച്ചിക്ക് 100 - 110 രൂപയാണ് വില. ജീവനോടെ 85 - 90 രൂപയും.
ആടി മാസക്കാലം ആയതിനാൽ തമിഴ്നാട്ടെ വൻകിട ഫാമുകൾകോഴിയുടെ ഉത്പാദനം കുറച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ കൂടുകയും ചെയ്തു. ഇതു മനസിലാക്കിയുള്ള തമിഴ്നാട് ലോബിയുടെ ആസൂത്രിത നീക്കവും കോഴിയുടെ വില കുത്തനെ കുറയാൻ കാരണമാണ്.
ഖാദറലി വറ്റല്ലൂർ, ജനറൽ സെക്രട്ടി കേരള പൗൾട്രി ഫാം അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |