വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണ ബാങ്ക് കേരള ബാങ്കിൽ അടച്ച 34 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രസീത് കാണാതായെങ്കിലും ബാങ്കിന് പണം നഷ്ടമാകില്ല. നടപടി ക്രമങ്ങൾ പാലിച്ച്കേരള ബാങ്കിന് അപേക്ഷിച്ചാൽ ഡ്യൂപ്ലിക്കേറ്റ് രസീത് ലഭിക്കും. കാണാതായതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ബാങ്കിന്റെ എല്ലാ നിക്ഷേപങ്ങളും സുരക്ഷിതമാണെന്നും പ്രസിഡന്റ് കെ. ബി. ജോഷി അറിയിച്ചു. നിക്ഷേപ രസീത് മാത്രമാണ് കാണാതായിട്ടുള്ളത്. ബാങ്കിന്റെ ഒരു രൂപ പോലും നഷ്ടമായിട്ടില്ല. നഷ്ടപ്പെട്ട രസീതിന്റെ പകരം രസീത് ലഭിക്കുന്നതിന് ചെയ്യേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട് . സഹകരണ നിയമം അനുസരിച്ച് പാലിക്കേണ്ട നടപടികൾ പൂർത്തിയാക്കി കമ്മീഷൻ റിപ്പോർട്ട് പ്രസിഡന്റിന് ലഭിച്ചിട്ടുള്ളതും അടുത്ത ഭരണ സമിതി യോഗത്തിൽ ഇത് പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളുന്നതുമാണ്.
മുൻകാലങ്ങളിൽ കാലാവധി കഴിഞ്ഞ വായ്പ കുടിശ്ശികയ്ക്കാണ് റിസർവ് വെക്കേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ ഗഡു മുടക്കമുള്ള വായ്പകൾക്ക് റിസർവ്വ് വെക്കേണ്ട സാഹചര്യമാണുള്ളത് . ഇതോടെയാണ് പ്രവർത്തന ലാഭമുണ്ടായിട്ടും ബാങ്ക് അറ്റനഷ്ടം കാണിക്കുന്നത്. ബാങ്ക് ഇപ്പോഴും മികച്ച സാമ്പത്തിക ഭദ്രതയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. സാധാരണക്കാരന്റെ അത്താണിയായ ബാങ്കിനെ ജനമധ്യത്തിൽ അപമാനിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തെ സഹകാരികൾ തിരിച്ചറിയണമെന്നും ബാങ്ക് പ്രസിഡന്റ് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |