ന്യൂഡൽഹി : എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധകമാക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എസ്.സി /എസ്.ടിയിലെ ഉപവിഭാഗങ്ങൾക്കും സംവരണം നൽകാമെന്ന സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ, ക്രീമിലെയർ ബാധകമാക്കണമെന്ന് ഏഴംഗബെഞ്ചിലെ നാല് ജഡ്‌ജിമാർ അഭിപ്രായപ്പെട്ടിരുന്നു. വെള്ളിയാഴ്ച്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം സുപ്രീംകോടതി വിധി വിശദമായി വിലയിരുത്തി. എസ്.സി/എസ്.ടി വിഭാഗങ്ങളുടെ ആശങ്കകളും ചർച്ച ചെയ്‌തു. ഡോ.ബി.ആർ. അംബേദ്കർ വിഭാവനം ചെയ്‌ത ഭരണഘടനയിൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനിടയിൽ ക്രീമിലെയർ നിഷ്‌ക്കർഷിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രിസഭാ യോഗം ഒറ്റക്കെട്ടായി നിലപാടെടുത്തു.
ഭരണഘടനാ വ്യവസ്ഥകൾ നടപ്പാക്കാൻ എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ക്രീമിലെയർ വ്യവസ്ഥ ഭരണഘടനയിൽ ഇല്ലെന്നും കാബിനറ്റ് യോഗത്തിനു ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പ്രതികരിച്ചു. എസ്.സി/എസ്.ടി ക്വാട്ട ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതുപോലെ നടപ്പാക്കുമെന്നും വ്യക്തമാക്കി.
എസ്.സി/എസ്.ടിയിലെ ഒന്നാം തലമുറയ്‌ക്ക് മാത്രമായിരിക്കണം സംവരണമെന്നും രണ്ടാം തലമുറയ്‌ക്ക് സംവരണം നൽകേണ്ടതില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. രണ്ടാം തലമുറ, ജനറൽ വിഭാഗത്തിന്റെ തലത്തിലേക്ക് എത്തിയോ എന്ന് സംസ്ഥാനങ്ങൾ പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതി നിലപാടിനെതിരെ രാഷ്ട്രീയപാർട്ടികളും, സംഘടനകളും രംഗത്തെത്തിയിരുന്നു.
ബി.ജെ.പിയിലെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എം.പിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു. കോടതി നിരീക്ഷണങ്ങളിൽ ആശങ്കയും അറിയിച്ചിരുന്നു.
അപലപിച്ച് മല്ലികാർജ്ജുൻ ഖാർഗെ
ന്യൂഡൽഹി : എസ്.സി /എസ്.ടി വിഭാഗത്തിന് ക്രീമിലെയർ ബാധകമാക്കണമെന്ന സുപ്രീംകോടതി നിലപാടിനെ അപലപിച്ച് കോൺഗ്രസ്. വിധി മറികടക്കാൻ കേന്ദ്രസർക്കാർ പാർലമെന്റിൽ നിയമം കൊണ്ടുവരണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആവശ്യപ്പെട്ടു. തൊട്ടുകൂടായ്മ ഉള്ളിടത്തോളം കാലം സംവരണം അവിടെ തന്നെയുണ്ടാകണം.അതിനായി കോൺഗ്രസ് പോരാടുമെന്നും അദ്ധ്യക്ഷൻ വ്യക്തമാക്കി. അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയിൽ പുന:പരിശോധനാഹർജി നൽകണമെന്ന് കേന്ദ്രമന്ത്രിയും എൻ.ഡി.എ ഘടകകക്ഷിയായ ലോക് ജൻശക്തിയുടെ നേതാവുമായ ചിരാഗ് പാസ്വാൻ കേന്ദ്ര മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |