ഇംഫാൽ: അക്രമം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ മുൻ എം.എൽ.എയുടെ ഭാര്യ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മുൻ സൈകുൽ എം.എൽ.എ യാംതോംഗ് ഹവോകിപ്പിന്റെ ഭാര്യ ചാരുബല ഹവോകിപാണ് (59) കൊല്ലപ്പെട്ടത്. കുക്കി-സോമി ആധിപത്യമുള്ള
കാംഗ്പോക്പിയിലെ എകൗ മുലാമിൽ യംതോംഗിന്റെ വസതിയിൽ ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം.
വീട്ടിൽ മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്താണ് ബോംബ് കിടന്നിരുന്നത്. ഇതറിയാതെ ചാരുബല മാലിന്യം കത്തിച്ചതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ചാരുബലയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെയ്തി വിഭാഗക്കാരാണ് ഇവർ. യാംതോംഗ് ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നെങ്കിലും മറ്റാർക്കും പരിക്കില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തദ്ദേശീയമായി നിർമ്മിച്ച ഐ.ഇ.ഡിയാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല. കുടുംബ വഴക്കാണോ കാരണമെന്നും പൊലീസ് അന്വേഷിക്കുന്നു.
യാംതോംഗും ബന്ധുക്കളും തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു. ഇതടക്കം അന്വേഷിക്കും. 64 കാരനായ യാംതോംഗ് സൈകുലിൽ നിന്ന് 2012ലും 2017ലും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്ക് മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |