ന്യൂഡൽഹി: ബംഗ്ലാദേശ് വിമോചനത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ ഇന്ത്യാ വിരുദ്ധർ നശിപ്പിച്ചതായി ശശി തരൂർ എംപി. 1971ലെ യുദ്ധത്തിന് ശേഷം പാകിസ്ഥാൻ കീഴടങ്ങിയ നിമിഷം അനുസ്‌മരിപ്പിക്കുന്ന പ്രതിമയുടെ തകർന്ന ചിത്രമാണ് തരൂർ പങ്കുവച്ചത്.
'ഷഹീദ് മെമ്മോറിയൽ കോംപ്ളക്‌സ്, മുജിബ്‌നഗർ എന്നിവിടങ്ങളിലെ പ്രതിമകൾ തകർക്കപ്പെട്ട നിലയിൽ കാണുന്നതിൽ സങ്കടമുണ്ട്. ഇന്ത്യൻ സാംസ്കാരിക കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, ഹൈന്ദവ ഭവനങ്ങൾ എന്നിവയ്ക്ക് നേരെ പലയിടത്തും ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്നാണിത്. ബംഗ്ളാദേശിലെ മുസ്ലീം വിഭാഗക്കാർ മറ്റ് ന്യൂനപക്ഷ ഭവനങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ പോലും വന്നിരുന്നു.
ചില പ്രതിഷേധക്കാരുടെ അജണ്ട വ്യക്തമാണ്. എല്ലാ വിശ്വാസങ്ങളിലുമുള്ള ബംഗ്ളാദേശികളുടെ താത്‌പര്യങ്ങൾ കണക്കിലെടുത്ത് മുഹമ്മദ് യൂനുസും അദ്ദേഹത്തിന്റെ ഇടക്കാല സർക്കാരും രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഈ സംഘർഷ സമയത്ത് ഇന്ത്യ ബംഗ്ളാദേശിലെ ജനങ്ങൾക്കൊപ്പമുണ്ട്. എന്നിരുന്നാലും ഈ അരാജകത്വ നടപടികൾ അംഗീകരിക്കാനാവില്ല'- തരൂർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
Sad to see images like this of statues at the 1971 Shaheed Memorial Complex, Mujibnagar, destroyed by anti-India vandals. This follows disgraceful attacks on the Indian cultural centre, temples and Hindu homes in several places, even as reports came in of Muslim civilians… pic.twitter.com/FFrftoA81T
— Shashi Tharoor (@ShashiTharoor) August 12, 2024
ബംഗ്ലാദേശിനെ മോചിപ്പിക്കുക മാത്രമല്ല, പാകിസ്ഥാന് കനത്ത തിരിച്ചടി നൽകുകയും ചെയ്തതാണ് 1971ലെ യുദ്ധം. പാകിസ്ഥാൻ ആർമി മേജർ ജനറൽ അമീർ അബ്ദുല്ല ഖാൻ നിയാസി ഇന്ത്യൻ സൈന്യത്തിനും ബംഗ്ലാദേശിന്റെ മുക്തി ബാഹിനിക്കും മുന്നിൽ കീഴടങ്ങുന്നതിന്റെ ഭാഗമായി രേഖയിൽ ഒപ്പുവച്ചതാണ് പ്രതിമയിൽ ചിത്രീകരിച്ചിരുന്നത്. മേജർ ജനറൽ നിയാസി 93,000 സൈനികരുമായി ഇന്ത്യയുടെ ഈസ്റ്റേൺ കമാൻഡിന്റെ അന്നത്തെ ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയിരുന്ന ലെഫ്റ്റനന്റ് ജനറൽ ജഗ്‌ജിത് സിംഗ് അറോറയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |