കൊൽക്കത്ത: പിജി ഡോക്ടർ അതിക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) വിട്ട് കൊൽക്കത്ത ഹെെക്കോടതി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഉടൻ സിബിഐയ്ക്ക് കെെമാറണമെന്ന് കോടതി നിർദേശിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടെ നിരവധി പേർ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെയും കോടതി രൂക്ഷമായി വിമർശിച്ചു. രാജിവച്ച ശേഷം മറ്റൊരു കോളേജിൽ പ്രിൻസിപ്പലായി ചുമതലയേറ്റ സന്ദീപ് ഘോഷിനോട് ദീർഘകാല അവധിയിൽ പ്രവേശിക്കാനും കോടതി നിർദേശിച്ചു. കേസിൽ കോളേജ് പ്രിൻസിപ്പലിനെയാണ് ആദ്യം ചോദ്യംചെയ്യേണ്ടിരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. സമയം നഷ്ടപ്പെടുത്താൻ ആകില്ലെന്നും തെളിവുകൾ നശിപ്പിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
കേസിൽ സർക്കാരിനെതിരെയും കോടതി കടുത്ത വിമർശനം നടത്തി. സംഭവത്തിൽ എന്തുകൊണ്ട് ആദ്യം കൊലപാതക കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് കൊൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിലെ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർദ്ധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനം സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതിനുപിന്നാലെ ക്രൂരകൃത്യം നടത്തിയ, പൊലീസിന്റെ സിവിക് വൊളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. ഇയാളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് ക്രൂരപീഡനം നടന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശക്തിയായി കഴുത്ത് ഞെരിച്ചതിനാൽ തൈറോയ്‌ഡ് തരുണാസ്ഥി (തൈറോയ്‌ഡ് കാർട്ടിലേജ്) തകർന്നു. പ്രതിയുടെ വികൃതമായ ലൈംഗിക ആസക്തി, ജനനേന്ദ്രിയത്തിലെ അതിക്രൂരമായ പീഡനം എന്നിവമൂലം യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നതായും നാല് പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |