തൃശൂർ: ഏപ്രിൽ 2022ന് ശേഷമുള്ള റോഡ് അപകടക്കേസുകളിൽ അജ്ഞാത വാഹനമിടിച്ച് മരിക്കുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്താൽ നഷ്ടപരിഹാരം. അജ്ഞാത വാഹനമിടിച്ച് മരിക്കുന്നവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും, പരിക്ക് പറ്റിയാൽ 50,000 രൂപയുമാണ് ജനറൽ ഇൻഷ്വറൻസ് കൗൺസിൽ നഷ്ടപരിഹാരം നൽകുക.
ധനസഹായം നിർണയിക്കുന്നതിന് കളക്ടർ ചെയർമാനായും ജില്ലയിലെ തഹസിൽദാർമാർ (ക്ലെയിം എൻക്വയറി ഓഫീസർമാർ) പൊലീസ് സൂപ്രണ്ട്/ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട്, ചീഫ് മെഡിക്കൽ ഓഫീസർ, റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, ഭക്ഷ്യ സുരക്ഷാ പ്രതിനിധി, ജനറൽ ഇൻഷ്വറൻസ്, യുണൈറ്റഡ് ഇൻഷ്വറൻസ് പ്രതിനിധികൾ എന്നിവർ അംഗങ്ങളായും ജില്ലാ സമിതി രൂപീകരിച്ചു.
തഹസിൽദാർക്ക് ഫോം ഒന്നിൽ അപേക്ഷ സമർപ്പിക്കണം. ഗുരതര പരിക്കേറ്റവരുടെ കേസുകളിൽ അപേക്ഷയോടൊപ്പം പൊലീസിൽ നിന്നുള്ള എഫ്.എ.ആർ/ എഫ്.ഐ.ആർ, ബാങ്ക് പാസ് ബുക്ക്, ആധാർ, ഇൻജ്വറി റിപ്പോർട്ട്, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. മരണപ്പെട്ട കേസുകളിൽ, മരിച്ച വ്യക്തിയുടെയും ആശ്രിതരുടെയും ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, എഫ്.ഐ.ആർ, എന്നിവയും ഹാജരാക്കേണ്ടതാണ്. തഹസിൽദാർ അന്വേഷണം നടത്തി റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും. കളക്ടർ ധനസഹായം നിർണയിച്ച് ജനറൽ ഇൻഷ്വറൻസ് കൗൺസിൽ മുഖേന കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |