ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്ന് തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോയെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലും തുടർന്നുണ്ടായ വിവാദങ്ങളിലും മമ്മൂട്ടി കുറച്ചുമുൻപ് പ്രതികരിച്ചിരുന്നു. 'സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ല. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മ തിന്മകളും സിനിമയിലുമുണ്ട്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ'- എന്നായിരുന്നു മമ്മൂട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്നും ശക്തമായ കൂട്ടുകെട്ടുകളാണുള്ളതെന്നുമാണ് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്. 'മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഇല്ലെന്ന് പറഞ്ഞാൽ അത് യാഥാർത്ഥ്യത്തിന്റെ നേരേ കണ്ണടച്ചുകാണിക്കുന്നത് പോലെയാണ്. മലയാള സിനിമയ്ക്ക് വലിയൊരു ചരിത്രമുണ്ട്. ഈ വലിയ ചരിത്രത്തിനകത്ത് എത്രയോ സന്ദർഭങ്ങളിൽ നമ്മൾ കണ്ടും കേട്ടും അറിഞ്ഞ കാര്യമാണ് കാസ്റ്റിംഗ് കൗച്ച്. എല്ലാ മേഖലയിലും ഉണ്ടല്ലോയെന്ന് പറയും. അതിനെ അത്തരത്തിൽ സാമാന്യവത്ക്കരിച്ച് കൊണ്ട് രക്ഷപ്പെടേണ്ട കാര്യമില്ല. എല്ലാ സിനിമമേഖലയിലും ഉള്ളത് മലയാളത്തിൽ വേണ്ടായെന്ന നിലപാടെടുക്കണം'- ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
മറ്റെല്ലാ സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങൾ സിനിമയിലും സംഭവിക്കുന്നുവെന്നായിരുന്നു മോഹൻലാൽ കഴിഞ്ഞദിവസം പ്രതികരിച്ചത്. 'അതിനെ ഞാൻ പ്രോത്സാഹിപ്പിക്കുകയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം സ്വാഗതാർഹമാണ്. ഞാൻ രണ്ട് തവണ ആ കമ്മിറ്റിയുടെ മുന്നിൽ പോയിരുന്ന് സംസാരിച്ചയാളാണ്. എന്നോട് ചോദിച്ച ചോദ്യങ്ങൾക്കൊക്കെ ഞാൻ മറുപടി പറഞ്ഞു. ഞാനൊരു നടനാണ്. ഞാനൊരു നിർമാതാവാണ്. എന്റെ സിനിമയെക്കുറിച്ച് അറിയാവുന്നതൊക്കെ പറഞ്ഞു. എന്നോട് ചോദിക്കുന്നത് സിനിമയെപ്പറ്റിയാണ്. അതെല്ലാം എനിക്ക് പറയാൻ സാധിക്കില്ല. എനിക്കറിയാവുന്ന കാര്യങ്ങളാണ് ഞാൻ ആ കമ്മിറ്റിയിൽ പറഞ്ഞത്'- എന്നും നടൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |