ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ മാസം 8 മുതൽ ബി.ജെ.പിയുടെ താരപ്രചാരകർ ജമ്മു കാശ്‌മീരിൽ പ്രചാരണത്തിനിറങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി 10ന് താഴ്‌വരയിൽ എത്തിയേക്കും. നാളെയും മറ്റന്നാളും ബ്രൂണെ സന്ദർശിക്കുന്ന പ്രധാനമന്ത്രി, അവിടെ നിന്ന് രണ്ടുദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂരിലേക്ക് പോകും. അതിനുശേഷമായിരിക്കും കാശ്‌മീരിലെ പ്രചാരണ തീയതികൾ അന്തിമമാക്കുകയെന്നാണ് സൂചന. ജമ്മുവിലും ശ്രീനഗറിലും സംഘടിപ്പിക്കുന്ന റാലികളിൽ മോദി സംസാരിച്ചേക്കും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, ബി.ജെ.പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ തുടങ്ങിവരാണ് മറ്റു താരപ്രചാരകർ. ജമ്മു കാശ്‌മീരിലെ 90 നിയമസഭാ സീറ്റുകളിലേക്കും ഒറ്റയ്‌ക്ക് മത്സരിക്കാനാണ് ബി.ജെ.പി തത്വത്തിൽ തീരുമാനിച്ചിരിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ വിട്ടുവീഴ്ച ചെയ്‌ത് സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്‌ക്കുമെന്ന് സൂചനയുണ്ട്. ഈ മാസം 18, 25, ഒക്‌ടോബർ ഒന്ന് തീയതികളിലായി മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ്. ഒക്ടോബർ എട്ടിന് വോട്ടെണ്ണും.
ബി.ജെ.പി കാശ്‌മീർ യുവതയെ വഞ്ചിച്ചെന്ന് ഖാർഗെ
ജമ്മു കാശ്‌മീരിലെ യുവജനങ്ങളെ വഞ്ചിക്കുന്ന നയമാണ് ബി.ജെ.പിയുടേതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. തൊഴിലില്ലായ്‌മ നിരക്ക് അമ്പരപ്പിക്കുന്നതാണ്. ചോദ്യപേപ്പർ ചോർച്ച, കൈക്കൂലി, അഴിമതി എന്നിവ കാരണം നിയമന നടപടികൾ വൈകുന്നു. 2019 മുതലുള്ള 65 ശതമാനം സർക്കാർ ഒഴിവുകളും നികത്തിയിട്ടില്ല. വ്യവസായങ്ങൾ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്‌തിട്ടും പ്രധാനപ്പെട്ട ഒരു ഉത്പാദന യൂണിറ്റ് പോലുമില്ല. ഒക്ടോബർ ഒന്നിന് കാശ്‌മീരിലെ യുവജനത മോദിക്കും കൂട്ടർക്കും പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |