കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ ഇലക്ട്രോണിക് അമ്മത്തൊട്ടിലിനായി ഇനി കാത്തിരിക്കേണ്ട. ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷയും പരിചരണവുമൊരുക്കാൻ ബീച്ച് ഗവ.ജനറൽ ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന ഇലക്ട്രോണിക് അമ്മത്തൊട്ടിലിന്റെ പ്രവൃത്തി ഉടൻ പൂർത്തിയാവും. മൂന്നു വർഷം മുമ്പ് ഭരണാനുമതിയായ പദ്ധതിയിൽ ഇലക്ട്രിക് തൊട്ടിൽ പിടിപ്പിക്കുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾ പലവിധ കാരണങ്ങളാൽ തെരുവിലും പാതയോരങ്ങളിലും വലിച്ചെറിയപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മൂന്നു വർഷം മുമ്പ് ഭരണാനുമതിയായ പദ്ധതിയുടെ പ്രവൃത്തി ആദ്യം ഏറ്റെടുത്തിരുന്നത് കെ.എസ്.ഐ.ഇ (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്) ആയിരുന്നു. എന്നാൽ കമ്പനി പിന്മാറിയതോടെ ഒരു വർഷത്തോളം പദ്ധതി മുടങ്ങി. പിന്നീട് പി.ഡബ്ല്യുഡിയ്ക്ക് കെെമാറിയാണ് ബാക്കി പ്രവൃത്തി പൂർത്തീകരിച്ചത്. ഇലക്ട്രിക് തൊട്ടിൽ പിടിപ്പിക്കുന്ന പ്രവൃത്തി പി.ഡബ്ല്യു.ഡി ഇലക്ട്രിക് വിഭാഗത്തിന് പൂർത്തീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ചിതിനെ തുടർന്ന് എഫ്.ഐ.ടി (ഫോറസ്റ്ര് ഇൻഡസ്ട്രീസ് ലിമിറ്റഡ്)ക്ക് കരാർ നൽകിയത്. 24.11 ലക്ഷ രൂപ ചെലവിലാണ് നിർമ്മാണം നടത്തുന്നത്. എ. പ്രദീപ് കുമാർ എം.എൽ.എയായിരിക്കുമ്പോഴാണ് തുക പാസാക്കി ഭരണാനുമതി ലഭ്യമാക്കിയത്. അതുപ്രകാരം 24,11,000 രൂപയുടെ എസ്റ്റിമേറ്റിനും അനുമതി നൽകിയിട്ടുണ്ട്.
അമ്മത്തൊട്ടിലിന്റെ പ്രവർത്തനം ഇങ്ങനെ
ബീച്ചാശുപത്രിയുടെ തെക്ക് ഭാഗത്തെ റോഡിൽ നിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് ഇത് നിർമ്മിക്കുക. കുഞ്ഞിനെയുമെടുത്ത് പ്രവേശന കവാടത്തിലെത്തുമ്പോൾത്തന്നെ വാതിൽ തനിയേ തുറക്കും. കുഞ്ഞിനെ വച്ചു കഴിഞ്ഞാൽ തനിയെ വാതിൽ അടയുകയും ചെയ്യും. ഉടൻ തന്നെ സൈറൺ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ വിവരം അറിയാനാവും. അവർ എത്തിച്ചേരുന്നതുവരെ വളരെ സുരക്ഷിതത്വത്തോടെ കഴിയുന്നതിനാവശ്യമായ എല്ലാ ക്രമീകരണവും ഉറപ്പുവരുത്തും. ആശുപത്രി അധികൃതർക്ക് കുഞ്ഞിന്റെ ആരോഗ്യ പരിശോധനകൾക്ക് ശേഷം നിയമനടപടികൾ പൂർത്തീകരിച്ച് ബന്ധപ്പെട്ട വകുപ്പിന് കൈമാറാം. ജില്ലാ വനിതാ ശിശു വികസന വകുപ്പിനായിരിക്കും ചുമതല.
ഇലക്ട്രിക് തൊട്ടിൽ സ്ഥാപിക്കുന്ന നടപടിയാണ് പൂർത്തിയാക്കാനുള്ളത്. ഇന്നലെ ചേർന്ന മീറ്റിംഗിൽ പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടിക്കുള്ള വർക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്. ഉടൻ പ്രവൃത്തി ആരംഭിക്കും
സബീന ബീഗം,
വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |